
ഹൈദരാബാദ്: റസ്റ്റോറന്റില്‍ ബിരിയാണിയോടൊപ്പം കൂടുതല്‍ തൈര് ചോദിച്ചതിന് യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുവാവിനൊപ്പം എത്തിയവരും ഹോട്ടലിലെ ജീവനക്കാരും ഏറ്റുമുട്ടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ഇന്ന് പുറത്തുവന്നിട്ടുണ്ട്. ഞായറാഴ്ച രാത്രി ഹൈദരാബാദിലെ പന്‍ജഗുട്ട ക്രോസ് റോഡിലുള്ള മെറിഡിയന്‍ ബിരിയാണി റസ്റ്റോറന്റിലായിരുന്നു സംഭവം.
30 വയസുകാരനായ ലിയാഖത്ത് എന്നയാളാണ് റസ്റ്റോറന്റില്‍ നിന്ന് മര്‍ദനമേറ്റ ശേഷം പിന്നീട് മരിച്ചത്. ഇയാളും സുഹൃത്തുക്കളും റസ്റ്റോറന്റിലെത്തിയപ്പോള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിരിയാണി പാര്‍സല്‍ വാങ്ങിയ സംഘം അതിനൊപ്പം കൂടുതല്‍ തൈര് ആവശ്യപ്പെട്ടു. ജീവനക്കാര്‍ ഇത് നിരസിച്ചതോടെ വാക്കുതര്‍ക്കവും പിന്നാലെ കൈയ്യാങ്കളിയുമായി. ഹോട്ടല്‍ ജീവനക്കാരെ ലിയാഖത്ത് അസഭ്യം പറഞ്ഞതായാണ് ജീവനക്കാര്‍ ആരോപിക്കുന്നത്. തുടര്‍ന്ന് ഇരുവിഭാഗവും ഏറ്റുമുട്ടി.
പൊലീസ് ഇടപെട്ട് കൈയ്യാങ്കളി അവസാനിപ്പിച്ച ശേഷം ലിയാഖത്തും സുഹൃത്തുക്കളും പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. ഇവര്‍ക്കെതിരെ ഹോട്ടല്‍ ജീവനക്കാരും പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. എന്നാല്‍ സ്റ്റേഷനില്‍ വെച്ച് യുവാവ് ഛര്‍ദിക്കാന്‍ ആരംഭിക്കുകയും പിന്നാലെ അവശ നിലയിലാവുകയും ചെയ്തു. നെഞ്ചു വേദനയുണ്ടെന്നും ഇയാള്‍ ഒപ്പമുണ്ടായിരുന്നവരോട് പറഞ്ഞു.
തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിക്കുകയായിരുന്നു. സംഭവ സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രണ്ട് വിഭാഗം ആളുകള്‍ പരസ്പരം ഏറ്റുമുട്ടുന്നതാണ് വീഡിയോയിലുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.ശരീരത്തിന് പുറത്ത് ഗുരുതരമായ പരുക്കുകളൊന്നും ഇല്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കൂവെന്നാണ് പൊലീസ് പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam