മാര്‍ച്ച് 25നും മെയ് 3നും ഇടയില്‍ ബുക്ക് ചെയ്ത വിമാനടിക്കറ്റുകളുടെ മുഴുവന്‍ തുക തിരികെ നല്‍കുമെന്ന് ഡിജിസിഎ

By Web TeamFirst Published Sep 7, 2020, 11:48 AM IST
Highlights

ലോക്ക്ഡൌണ്‍ കാലത്ത് ടിക്കറ്റ് തുക തിരികെ നല്‍കാതിരിക്കുന്നത് 1937ലെ സിവില്‍ ഏവിയേഷന്‍ റിക്വയര്‍മെന്റ് ആന്‍ഡ് പ്രൊവിഷന്‍ ഓഫ് എയര്‍ക്രാഫ്റ്റ് റൂള്‍ അനുസരിച്ച് തെറ്റാണെന്നും ഡിജിസിഎ കോടതിയില്‍ വ്യക്തമാക്കി

ദില്ലി: മാര്‍ച്ച് 25നും മെയ് 3നും ഇടയില്‍ ബുക്ക് ചെയ്ത എല്ലാ വിമാന ടിക്കറ്റിന്‍റെയും തുക തിരികെ നല്‍കുമെന്ന് ഡിജിസിഎ. ഈ കാലയളവില്‍ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്ത എല്ലാവര്‍ക്കും ടിക്കറ്റിന്‍റെ തു പൂര്ണമായി തിരികെ നല്‍കുമെന്നാണ് ഡിജിസിഎ സുപ്രീം കോടതിയെ അറിയിച്ചത്. ലോക്ക്ഡൌണിന്‍റെ ആദ്യ രണ്ട് ഘട്ടമായിരുന്നു ഈ സമയം. 

ലോക്ക്ഡൌണ്‍ കാലത്ത് ടിക്കറ്റ് തുക തിരികെ നല്‍കാതിരിക്കുന്നത് 1937ലെ സിവില്‍ ഏവിയേഷന്‍ റിക്വയര്‍മെന്റ് ആന്‍ഡ് പ്രൊവിഷന്‍ ഓഫ് എയര്‍ക്രാഫ്റ്റ് റൂള്‍ അനുസരിച്ച് തെറ്റാണെന്നും ഡിജിസിഎ കോടതിയില്‍ വ്യക്തമാക്കി. എയര്‍ പാസഞ്ചേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ നല്‍കിയ പരാതി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് അശോക് ഭൂഷണ്‍റെ നേതൃത്വത്തിലുള്ള ബഞ്ചാണ് വ്യോമയാന മന്ത്രാലയത്തിനും ഡിജിസിഎയ്ക്കും ഇക്കാര്യത്തില്‍ നോട്ടീസ് നല്‍കിയത്. യാത്രക്കാര്‍ തയ്യാറായിരുന്നില്ല എന്ന കാരണം കാണിച്ചായിരുന്നു ടിക്കറ്റ് തുക തിരികെ നല്‍കാന്‍ വിമാനക്കമ്പനികള്‍ വിസമ്മതിച്ചത്. 

ഒരു വര്‍ഷത്തിനുള്ളില്‍ യാത്രക്കാര്‍ക്ക് ഇതേവിമാനത്തില്‍ വീണ്ടും ടിക്കറ്റ് ബുക്ക് ചെയ്യാമെന്നായിരുന്നു ടിക്കറ്റ് തുക തിരികെ ആവശ്യപ്പെട്ടവര്‍ക്ക് നല്‍കിയിരുന്ന വിശദീകരണം. മിക്ക വിമാന സര്‍വീസുകളും യാത്രക്കാര്‍ക്ക് മുഴുവന്‍ തുക റീഫണ്ട് ചെയ്യാന്‍ തയ്യാറായിരുന്നില്ല. 

click me!