
മുംബൈ: 86 വയസുള്ള സ്ത്രീയില്‍ നിന്നും 20 കോടി രൂപ തട്ടിയെടുത്ത സംഘത്തിലെ മൂന്ന് പേര്‍ പിടിയില്‍. മുംബൈയിലാണ് സംഭവം. ഡിജിറ്റല്‍ അറസ്റ്റിലൂടെയാണ് പ്രതികള്‍ പണം തട്ടിയതെന്ന് പൊലീസ് പറഞ്ഞു. സിബിഐ ഓഫീസര്‍ ആണെന്ന് പറഞ്ഞ് തട്ടിപ്പ് സംഘത്തിലെ ഒരാള്‍ സ്ത്രീയെ ബന്ധപ്പെടുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഹൃത്തിക് ശേഖര്‍ താക്കൂര്‍ (25), റസീക്ക് അസന്‍(20), ഷയാന്‍ ജമീല്‍ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.പ്രതികള്‍ രണ്ട് മാസത്തോളമാണ് ഇരയാക്കപ്പെട്ട സ്ത്രീയെ ഡിജിറ്റല്‍ അറസ്റ്റിന് വിധേയമാക്കിയത്. ഓരോ മൂന്ന് മണിക്കൂറിലും അവര്‍ സ്ത്രീയെ ഫോണില്‍ ബന്ധപ്പെടുന്നുണ്ടായിരുന്നു.
ഈ മാസം ആദ്യമാണ് തട്ടിപ്പുമായി ബന്ധപ്പെട്ട പരാതി പൊലീസിന് ലഭിക്കുന്നത്. പരാതിപ്രകാരം സിബിഐ ഓഫീസറാണെന്ന് പറഞ്ഞാണ് സ്ത്രീക്ക് ഫോണ്‍ കോള്‍ വരുന്നത്. ആധാര്‍ നമ്പര്‍ ഉപയോഗിച്ച് കൊണ്ട് ഒരു ബാങ്ക് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ടെന്നും ആ അക്കൗണ്ട് ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കുന്നുണ്ട് എന്നും പ്രതികള്‍ സ്ത്രീയെ തെറ്റിദ്ധരിപ്പിച്ചു. കേസ് അന്വേഷിക്കുന്നത് സിബിഐ ആണെന്നും ഡിജിറ്റല്‍ അറസ്റ്റ് ചെയ്യുകയാണെന്നും പ്രതികള്‍ പറഞ്ഞു. വിവരങ്ങള്‍ പരിശോധിക്കണം എന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ സ്ത്രീയില്‍ നിന്നും അക്കൗണ്ട് വിവരങ്ങള്‍ കൈക്കലാക്കിയത്. കേസില്‍ മക്കളെ ഉള്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയും കോടതിയില്‍ ചിലവുകളുണ്ടെന്ന് പറഞ്ഞുമാണ് പ്രതികള്‍ ഇവരില്‍ നിന്നും 20.26 കോടി രൂപ തട്ടിയെടുത്തത്. അന്വേഷണം പൂര്‍ത്തിയായ ഉടന്‍ പണം തിരികെ ലഭിക്കും എന്നും ഇവര്‍ സ്ത്രീയോട് പറഞ്ഞു.
സ്ത്രീയുടെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയ വീട്ടുജോലിക്കാരി ഇവരുടെ മകളെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെയാണ് തട്ടിപ്പ് വിവരം പുറത്തായത്. പണം അയച്ച ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ മുന്‍നിര്‍ത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികള്‍ അന്താരാഷ്ട്ര സൈബര്‍ തട്ടിപ്പ് സംഘത്തിന്‍റെ ഭാഗമാണോ എന്ന് സംശയിക്കുന്നതായി സൈബര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Read More:'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പുകാർക്ക് എട്ടിന്‍റെ പണി! 83,668 വാട്ട്സ്ആപ്പ് അക്കൗണ്ടുകൾക്ക് പൂട്ടിട്ടു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam