
ദില്ലി: കർണാടക മുഖ്യമന്ത്രി പദത്തിലെ ടേം വ്യവസ്ഥയിലും കടുത്ത നിലപാടറിയിച്ച് ഡികെ ശിവകുമാർ. സംസ്ഥാന മുഖ്യമന്ത്രി പദത്തിൽ ആദ്യ രണ്ട് വർഷം തന്നെ പരിഗണിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഈ നിലപാട് ഹൈക്കമാൻഡിനെ അറിയിച്ചു. ആദ്യത്തെ രണ്ട് വർഷം സിദ്ധരാമയ്യക്കും പിന്നീട് ഡികെ ശിവകുമാറിനും എന്നായിരുന്നു ഹൈക്കമാന്റ് ഫോർമുല. ഡികെ നിലപാട് വ്യക്തമാക്കിയതോടെ മുഖ്യമന്ത്രി പ്രഖ്യാപനം നീളാൻ സാധ്യതയുണ്ടെന്നാണ് വരുന്ന വിവരം. അതേസമയം സോണിയ ഗാന്ധി ഇന്ന് ദില്ലിയിലെത്തില്ലെന്ന് വ്യക്തമായി. ഷിംലയിൽ നിന്ന് ഈ മാസം ഇരുപതിന് മാത്രമേ സോണിയാ ഗാന്ധി തിരിച്ചെത്തൂ.
കേന്ദ്ര ഏജൻസികളുടെ അന്വേഷണ നിഴലിൽ നിൽക്കുന്ന ഡികെ ശിവകുമാറിന്റെ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ കോൺഗ്രസ് നേതൃത്വത്തിൽ ആശയകുഴപ്പമുണ്ട്. എന്നാൽ പാർട്ടിയെ പിന്നിൽ നിന്ന് കുത്താനില്ലെന്നും പാർട്ടി അമ്മയെപ്പോലെയാണെന്നും അദ്ദേഹം പറഞ്ഞു. യോഗ്യനെങ്കിൽ പാർട്ടി അധിക ചുമതലകൾ നൽകും. ഒന്നിലും ആശങ്കയില്ല. തന്റെ ബിപി ഇപ്പോൾ നോർമൽ ആണെന്നും ആദ്ദേഹം പറഞ്ഞു. സോണിയാ ഗാന്ധിയെ നേരിൽ കാണുന്നതോടെ ശിവകുമാർ നിലപാടിൽ നിന്ന് അയയുമെന്നാണ് ദേശീയ നേതാക്കൾ കരുതിയത്.
സംസ്ഥാനത്ത് 85 കോൺഗ്രസ് എംഎൽഎമാരുടെ പിന്തുണ സിദ്ധരാമയ്യക്കുണ്ട്. ഡികെ ശിവകുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനവും സുപ്രധാന വകുപ്പുകളും നൽകി അനുനയിപ്പിക്കാനും കോൺഗ്രസ് ആലോചിക്കുന്നുണ്ട്. ആദ്യത്തെ രണ്ട് വർഷം താനും പിന്നീടുള്ള മൂന്ന് വർഷം ഡികെ ശിവകുമാറും മുഖ്യമന്ത്രിയാകട്ടെയെന്നാണ് സിദ്ധരാമയ്യ മുന്നോട്ട് വെച്ചിട്ടുണ്ട്. അതിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കർണ്ണാടക നിരീക്ഷകരുമായി ചർച്ച തുടരും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam