
മീററ്റ്: ഡോക്ടർ ഉറങ്ങിയതിനെ തുടർന്ന് സമയബന്ധിതമായി ചികിത്സ ലഭിക്കാതെ രോഗി മരിച്ചുവെന്ന് ആരോപണം. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ, മീററ്റിലെ ലാലാ ലജ്പത് റായ് മെമ്മോറിയൽ (LLRM) മെഡിക്കൽ കോളേജിലെ എമർജൻസി വാർഡിനുള്ളിൽ ഒരു ജൂനിയർ ഡോക്ടർ മേശപ്പുറത്ത് കാലെടുത്ത് വെച്ച് ഉറങ്ങുന്നതും, സമീപത്ത് രക്തത്തിൽ കുളിച്ച് ഒരു പരിക്കേറ്റ രോഗി സ്ട്രെച്ചറിൽ അനാഥനായി കിടക്കുന്നതും കാണാം.
ജൂലൈ 27-28 രാത്രി വൈകി നടന്ന ഈ സംഭവം വ്യാപകമായ രോഷം ആളിക്കത്തിക്കുകയും, പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രികളിലൊന്നിലെ അടിയന്തര വൈദ്യസഹായത്തിന്‍റെ നിലവാരത്തെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തുകയും ചെയ്തിട്ടുണ്ട്. ഹസൻപൂർ ഗ്രാമവാസിയായ സുനിൽ ആണ് മരിച്ച രോഗി.
റോഡ് കുറുകെ കടക്കുമ്പോൾ ഒരു അജ്ഞാത വാഹനം ഇടിച്ചതിനെ തുടർന്നാണ് സുനിലിന് ഗുരുതരമായി പരിക്കേറ്റത്. ഉടൻതന്നെ അദ്ദേഹത്തെ എൽഎൽആര്‍എം മെഡിക്കൽ കോളേജിന്‍റെ എമർജൻസി വിഭാഗത്തിൽ എത്തിച്ചെങ്കിലും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാർ ഉറങ്ങിയതിനാൽ ചികിത്സ ലഭിച്ചില്ലെന്ന് ആരോപിക്കപ്പെടുന്നു. സുനിലിനെ ഉപേക്ഷിക്കപ്പെട്ട രോഗിയായി കണക്കാക്കിയെന്നും ഒടുവിൽ പരിക്കുകൾ മൂലം മരണപ്പെട്ടുവെന്നും കുടുംബം പറയുന്നു.
മെഡിക്കൽ കോളേജ് അധികൃതർ അതിവേഗം നടപടിയെടുത്തിട്ടുണ്ട്. സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ജൂനിയർ ഡോക്ടർമാരായ ഓർത്തോപീഡിക്സ് വിഭാഗത്തിലെ ഡോ. ഭൂപേഷ് കുമാർ റായിയെയും ഡോ. അനികേതിനെയും സസ്പെൻഡ് ചെയ്തതായി പ്രിൻസിപ്പൽ ഡോ. ആർ സി ഗുപ്ത സ്ഥിരീകരിച്ചു. സംഭവത്തിൽ മൂന്നംഗ അന്വേഷണ സമിതിയെ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളിൽ സമിതി റിപ്പോർട്ട് സമർപ്പിക്കുമെന്നും ഡോ. ഗുപ്ത പറഞ്ഞു.
സർക്കാർ ആശുപത്രികളിലെ അടിയന്തര ആരോഗ്യപരിരക്ഷാ സംവിധാനങ്ങളിൽ സമൂലമായ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ടും, ഉത്തരവാദികൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ടും സോഷ്യൽ മീഡിയയിൽ വലിയ രോഷമാണ് ഈ സംഭവം ആളിക്കത്തിച്ചിരിക്കുന്നത്. അഡ്മിനിസ്ട്രേഷൻ നടപടിക്ക് ഉറപ്പുനൽകിയിട്ടുണ്ടെങ്കിലും, അന്തിമ തീരുമാനം അന്വേഷണ സമിതിയുടെ കണ്ടെത്തലുകളെ ആശ്രയിച്ചിരിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam