
ബെംഗളൂരു: ബെംഗളുരുവിലെ യുവ ഡോക്ടർ കൃതിക റെഡ്‌ഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കൃതികയെ കൊലപ്പെടുത്തിയെന്ന് ഭർത്താവായ പ്രതി, കാമുകിക്ക് അയച്ച വാട്സ്ആപ്പ് സന്ദേശം പൊലീസ് വീണ്ടെടുത്തതാണ് അന്വേഷണത്തിൽ നിർണായകമായത്. ഡോക്ടർ മഹേന്ദ്ര റെഡ്‌ഡി കാമുകിക്ക് അയച്ച ശേഷം ഈ മെസേജ് ഡിലീറ്റ് ചെയ്തിരുന്നു. എന്നാൽ വാട്സാപ്പിൽ നിന്ന് പൊലീസ് ഇത് കണ്ടെടുത്തതോടെ നിൽക്കക്കള്ളിയില്ലാതെ പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു. പ്രണയബന്ധം തുടരാനായിരുന്നു കൊലപാതകം എന്നാണ് പ്രതിയുടെ കുറ്റസമ്മത മൊഴി. വിവാഹമോചനം നടത്തിയാൽ സ്വത്തുക്കൾ നഷ്ടപ്പെടുമോ എന്ന ആശങ്ക ഉണ്ടായിരുന്നു എന്നും അതുകൊണ്ടാണ് കൊലപാതകം നടത്തിയതെന്നും ഡോക്ടർ മഹേന്ദ്ര റെഡ്‌ഡി മൊഴി നൽകി.
അനസ്തീഷ്യ നൽകി ബംഗളുരുവിൽ യുവ ഡോക്ടറെ ഭർത്താവ് കൊലപ്പെടുത്തിയ സംഭവത്തിലാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്. എഫ് എസ് എൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു എങ്കിലും എന്തിന് കൊലപ്പെടുത്തിയെന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചിരുന്നില്ല. കുരുക്ക് മുറുക്കി വിശദമായി പൊലീസ് ചോദ്യം ചെയ്തതോടെയാണ് പ്രതി കുറ്റം സമ്മതിച്ചത്. തന്‍റെ പ്രണയ ബന്ധത്തിന് കൃതിക തടസ്സമാകുന്നു എന്ന് കണ്ടതോടെ ഒഴിവാക്കാൻ തീരുമാനിക്കുക ആയിരുന്നു എന്ന് മഹേന്ദ്ര പൊലീസിനോട് പറഞ്ഞു. വിവാഹ മോചനം ഭാര്യയുടെ പേരിലുള്ള കോടി കണക്കിന് സ്വത്തുക്കൾ നഷ്ടപ്പെടുത്തുമോ എന്ന ആശങ്കയുണ്ടാക്കി. കൃതികക്ക് കാൻസർ ആണെന്ന വിവരം മറച്ചുവച്ചാണ് ബന്ധുക്കൾ വിവാഹം നടത്തിയത്. ഇത് തന്നെ അലോസരപ്പെടുത്തിയിരുന്നതായും ഡോക്ടർ മഹേന്ദ്ര പൊലീസിനോട് പറഞ്ഞു.
ആരും സംശയിക്കില്ല എന്നതുകൊണ്ടാണ് അനസ്തേഷ്യ ഉപയോഗിക്കാൻ തീരുമാനിച്ചത് എന്നും മഹേന്ദ്ര വ്യക്തമാക്കി. പിടിക്കപ്പെടുമെന്ന് അറിയുമായിരുന്നെങ്കിൽ കൃതികയെ കൊലപ്പെടുത്തില്ലായിരുന്നു എന്നും പ്രതി പൊലീസിനോട് പറഞ്ഞു. കൃതികയെ കൊലപ്പെടുത്തിയ വിവരം ഇയാൾ പെൺസുഹൃത്തിനെ അറിയിച്ച വാട്സ്ആപ്പ് ചാറ്റ് വീണ്ടെടുത്തതോടെയാണ് ഡോക്ടർ മഹേന്ദ്ര റെഡ്‌ഡി കുറ്റം സമ്മതിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam