ഇരു വിമാനത്തിലും നിരവധി യാത്രക്കാർ ഉണ്ടായിരുന്നു. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്.

മുംബൈ: മുംബൈ വിമാനത്താവളത്തിൽ കൂട്ടിയിടിച്ച് എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങൾ. യാത്രക്കാരുമായി എത്തിയ വിമാനങ്ങളുടെ ചിറകുകളാണ് കൂട്ടിയിടിച്ചത്. ഇന്ന് വൈകുന്നേരം ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. മുംബൈയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനവും ഹൈദരാബാദ് മുംബൈ ഇൻഡിഗോ വിമാനവുമാണ് ചിറകുകൾ കൂട്ടിയിടിച്ചത്. ടാക്സി ചെയ്യുന്നതിനിടയിലാണ് അപകടമുണ്ടായത്. തൊട്ട് അടുത്ത് കൂടി പോവുകയായിരുന്ന വിമാനങ്ങളുടെ ചിറകുകളുടെ അറ്റമാണ് കൂട്ടിയിടിച്ചത്. ഒരു വിമാനം ടേക്ക് ഓഫിനായി ടാക്സി ചെയ്യുമ്പോഴും രണ്ടാമത്തെ വിമാനം ലാൻഡിംഗിന് ശേഷം ടാക്സി ചെയ്യുമ്പോഴുമായിരുന്നു അപകടം. ഇരു വിമാനത്തിലും നിരവധി യാത്രക്കാർ ഉണ്ടായിരുന്നു. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്. 

ഗ്രൌണ്ട് കൺട്രോൾ വിഭാഗത്തിന്റെ ഭാഗത്ത് നിന്നുണ്ടായ പാളിച്ചയാണ് സംഭവമെന്നാണ് പ്രാഥമിക വിലയിരുത്തൽ. അപകടത്തിൽ ആളപായം ഇല്ല. ഇരുവിമാനങ്ങളെയും സർവ്വീസ് റദ്ദാക്കി. വിമാനങ്ങളുടെ ചിറകുകൾക്ക് അപകടത്തിൽ തകരാറ് സംഭവിച്ചിട്ടുണ്ട്. യാത്രക്കാരെയെല്ലാം സുരക്ഷിതമായി വിമാനത്താവളത്തിലേക്ക് മാറ്റി. ഗ്രൌണ്ട് കൺട്രോളും എടിസിക്കും സംഭവത്തിൽ വീഴ്ച സംഭവിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം