ചിതയ്ക്ക് തീകൊളുത്താൻ വിറക് കൂനയടക്കം സജ്ജം, നാട്ടുകാരന് തോന്നിയ സംശയത്തിൽ പരിശോധിച്ചപ്പോൾ അകത്ത് ഡമ്മി, 'മരിച്ചയാൾ' വീട്ടിൽ സുഖമായിരിക്കുന്നു

Published : Nov 28, 2025, 05:56 PM IST
Plastic dummy cremation

Synopsis

ഉത്തർപ്രദേശിലെ ഹാപുരിൽ 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ പ്ലാസ്റ്റിക് ഡമ്മി ഉപയോഗിച്ച് വ്യാജ ശവദാഹം നടത്താൻ ശ്രമം. ഗംഗാഘട്ടിൽ നാട്ടുകാർ സംശയം തോന്നി പരിശോധിച്ചപ്പോൾ തട്ടിപ്പ് പുറത്താവുകയും രണ്ടുപേർ അറസ്റ്റിലാവുകയും ചെയ്തു. 

ഹാപുർ: 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാനായി ശവദാഹം നടത്താൻ ശ്രമിച്ചത് മനുഷ്യശരീരത്തിന് പകരം തുണിയിൽ പൊതിഞ്ഞ പ്ലാസ്റ്റിക് ഡമ്മി. ഉത്തർപ്രദേശിലെ ഹാപുരിലെ ഗർമുക്തേശ്വർ ഗംഗാഘട്ടിൽ നടന്ന സംഭവം നാട്ടുകാർ തിരിച്ചറിഞ്ഞതോടെ നടന്നത് വൻ നാടകീയ രംഗങ്ങൾ. തുടര്‍ന്ന് ഇൻഷുറൻസ് തട്ടിപ്പിനുള്ള ഇവരുടെ ശ്രമം പരാജയപ്പെട്ടു. ഗംഗാഘട്ടിലെ പതിവ് ആചാരങ്ങളൊന്നും പാലിക്കാതെ, തിരക്കിട്ട് ചിതക്ക് തീ കൊടുക്കാൻ ഒരുങ്ങിയ സംഘം നാട്ടുകാരിൽ സംശയമുണ്ടാക്കി.

ദൃക്‌സാക്ഷിയായ വിശാൽ എന്നയാളുടെ വാക്കുകൾ പ്രകാരം, സംഘം സാധാരണയുള്ള ചടങ്ങുകളൊക്കെ ഒഴിവാക്കി നേരിട്ട് ചിതക്ക് തീകൊളുത്താൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടര്‍ന്ന് നാട്ടുകാർ പുതപ്പ് നീക്കി പരിശോധിച്ചപ്പോൾ, അതിനുള്ളിൽ മനുഷ്യശരീരത്തെപ്പോലെ തോന്നിക്കാൻ വേണ്ടി ഒരു പ്ലാസ്റ്റിക് ഡമ്മിയാണ് കണ്ടത്.

ഇത് ചെറിയ കാര്യമല്ലെന്ന് തിരിച്ചറിഞ്ഞ നാട്ടുകാർ, തട്ടിപ്പ് ലക്ഷ്യമിട്ടുള്ള കുറ്റകൃത്യമാണ് നടന്നതെന്ന് സംശയിച്ചു. ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്ന രണ്ടുപേരെ തടഞ്ഞുവെക്കുകയും പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. എന്നാൽ സംഘത്തിലെ മറ്റ് രണ്ടുപേർ ഓടി രക്ഷപ്പെട്ടു. പൊലീസ് സ്ഥലത്തെത്തിയപ്പോൾ പ്രതികൾ ആദ്യം പറഞ്ഞത്, ഡൽഹിയിലെ ഒരു ആശുപത്രിയിൽ നിന്ന് മൃതദേഹത്തിന് പകരം ഡമ്മിപാക്കറ്റാണ് തങ്ങൾക്ക് നൽകിയതെന്നാണ്. എന്നാൽ ചോദ്യം ചെയ്യലിൽ മൊഴികളിലെ വൈരുദ്ധ്യങ്ങൾ വ്യക്തമായതോടെ പ്രതികൾ കുറ്റം സമ്മതിച്ചു.

കൈലാഷ്പുരി (പാലം, ഡൽഹി) സ്വദേശിയായ കമൽ സൊമാനി, ഉത്തം നഗർ സ്വദേശിയായ സുഹൃത്ത് ആശിഷ് ഖുരാന എന്നിവരാണ് അറസ്റ്റിലായത്. 50 ലക്ഷം രൂപയിലധികം കടബാധ്യതയുണ്ടായിരുന്ന കമൽ സൊമാനിയാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്ന് ഗർഹ് സർക്കിൾ ഓഫീസർ സ്തുതി സിംഗ് അറിയിച്ചു. ഒരു വർഷം മുമ്പ് തൻ്റെ മുൻ ജീവനക്കാരനായ അൻഷുൽ കുമാറിൻ്റെ ആധാർ, പാൻ കാർഡ് എന്നിവ അറിയാതെ ഉപയോഗിച്ച് 50 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പോളിസി എടുക്കുകയും കൃത്യമായി പ്രീമിയം അടയ്ക്കുകയും ചെയ്തിരുന്നു. വ്യാജ ശവദാഹം നടത്തി, വ്യാജ മരണ സർട്ടിഫിക്കറ്റ് ഉണ്ടാക്കി, ഇൻഷുറൻസ് തുക കൈക്കലാക്കുകയായിരുന്നു ലക്ഷ്യം.

'മരിച്ചയാൾ' വീട്ടിൽ സുഖമായിരിക്കുന്നു

സംഭവത്തിലെ ദുരൂഹത നീക്കുന്നതിനായി പൊലീസ് ഇൻഷുറൻസ് എടുത്ത അൻഷുൽ കുമാറിനെ ബന്ധപ്പെട്ടു. താൻ പ്രയാഗ്‌രാജിലെ വീട്ടിൽ ജീവനോടെയും ആരോഗ്യവാനായി ഇരിക്കുന്നതായും, തൻ്റെ പേരിൽ ഇൻഷുറൻസ് പോളിസി എടുത്തതിനെക്കുറിച്ച് യാതൊരു അറിവും ഇല്ലെന്നും അദ്ദേഹം പൊലീസിനെ അറിയിച്ചു. അറസ്റ്റിലായ പ്രതികളെയും അവർ ഉപയോഗിച്ച ഐ20 കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. രക്ഷപ്പെട്ട രണ്ട് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സിഗരറ്റിന് വർധിപ്പിക്കുന്നത് സെസ് അല്ല, എക്സൈസ് ഡ്യൂട്ടി; സംസ്ഥാനങ്ങളിൽ നിന്ന് ഈടാക്കുക ധനകാര്യ കമ്മീഷന്റെ ശുപാർശകൾ അനുസരിച്ച്
ജയ ഓർമ്മയായിട്ട് 9 വർഷം, അഭാവത്തിൽ കിതച്ച് പാർട്ടി