കടുത്ത പ്രതിസന്ധി: അടിയന്തിര മന്ത്രിസഭാ യോഗം വിളിച്ച് കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാർ; സംസ്ഥാനത്തെ വരൾച്ച സാഹചര്യം ചർച്ചയാകും

Published : Jul 19, 2026, 12:25 AM IST
DK Shivakumar

Synopsis

കർണാടകയിൽ വരൾച്ച രൂക്ഷമായതിനെ തുടർന്ന് സർക്കാർ അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു. കുടിവെള്ള ആവശ്യങ്ങൾക്കായി മാത്രം ജലം മാറ്റിവെച്ച സർക്കാർ, കാർഷികാവശ്യങ്ങൾക്ക് വെള്ളം നൽകില്ലെന്ന് അറിയിച്ചു. കാവേരി ജലത്തിനായി തമിഴ്‌നാട്ടിൽ നിന്നുള്ള സമ്മർദ്ദം നേരിടാൻ കേന്ദ്രത്തെ സമീപിക്കാനും സർക്കാർ തീരുമാനിച്ചു.

ബെംഗളൂരു: കർണാടകയിൽ വരൾച്ചാ സാഹചര്യം കടുത്തതിനെ തുടർന്ന് ജൂലൈ 20-ന് അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചതായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. സംസ്ഥാനത്തെ വരുംദിവസങ്ങളിലെ വരൾച്ചാ പ്രതിരോധ പ്രവർത്തനങ്ങളും, ദുരിതം കാരണം ആളുകൾ മറ്റ് പ്രദേശങ്ങളിലേക്ക് പലായനം ചെയ്യുന്ന സാഹചര്യവും യോഗത്തിൽ വിലയിരുത്തും. തിങ്കളാഴ്ച രാവിലെ എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി കമ്മീഷണർമാർ, ജില്ലാ പഞ്ചായത്ത് സി.ഇ.ഒമാർ എന്നിവരുമായി വീഡിയോ കോൺഫറൻസിങ് വഴി ചർച്ച നടത്തിയ ശേഷമായിരിക്കും മന്ത്രിസഭ അന്തിമ തീരുമാനങ്ങൾ കൈക്കൊള്ളുക.

നിലവിൽ സംസ്ഥാനത്തെ ജലാശയങ്ങളിലുള്ള വെള്ളം പൂർണ്ണമായും കുടിവെള്ള ആവശ്യങ്ങൾക്കായി മാത്രമായി മാറ്റിവെച്ചിരിക്കുകയാണെന്ന് ശിവകുമാർ വ്യക്തമാക്കി. ഡാമുകളിൽ ആവശ്യത്തിന് വെള്ളം എത്തുന്നതുവരെ കാർഷിക ആവശ്യങ്ങൾക്കായി വെള്ളം തുറന്നുവിടില്ല. കൃഷിക്ക് വെള്ളം ലഭിക്കുമെന്ന പ്രതീക്ഷയിൽ കർഷകർ വിത്തുപാകരുതെന്നും, വെള്ളത്തിനായി സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡാമുകളിൽ ജലനിരപ്പ് ഉയർന്നാൽ മാത്രമേ കാർഷിക ആവശ്യങ്ങൾക്ക് വെള്ളം നൽകുന്ന കാര്യം ആലോചിക്കൂ.

കാവേരി നദീജലം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് അയൽസംസ്ഥാനമായ തമിഴ്‌നാട്ടിൽ നിന്നും, തുംഗഭദ്ര ജലത്തിനായി മറ്റ് ഭാഗങ്ങളിൽ നിന്നും കടുത്ത സമ്മർദ്ദമുണ്ട്. പാർലമെന്റ് സമ്മേളനത്തിൽ തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാർട്ടികൾ കാവേരി വിഷയം ഉന്നയിക്കാൻ പദ്ധതിയിടുന്ന സാഹചര്യത്തിൽ, ദില്ലി സന്ദർശിച്ച് കർണാടകയിൽ നിന്നുള്ള എംപിമാരോട് സംസ്ഥാനത്തിന്റെ യഥാർത്ഥ സാഹചര്യം സഭയിൽ ഉന്നയിക്കാൻ ആവശ്യപ്പെടുമെന്നും ഡി.കെ. ശിവകുമാർ വ്യക്തമാക്കി. സുപ്രീം കോടതി നിർദ്ദേശപ്രകാരം ഈ വിഷയം സെൻട്രൽ വാട്ടർ കമ്മീഷന്റെ പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് നിലവിൽ 30 ശതമാനത്തോളം മഴയുടെ കുറവുണ്ടായിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ ശിവകുമാർ ചൂണ്ടിക്കാണിച്ചിരുന്നു. വരൾച്ചാ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താൻ കേന്ദ്ര സംഘത്തെ അയക്കണമെന്നും അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ കേന്ദ്രത്തിൽ നിന്ന് മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും, കൂടുതൽ കൃത്യമായ വിവരങ്ങളും കണക്കുകളും കേന്ദ്ര സർക്കാരിന് സമർപ്പിക്കുമെന്നും കർണാടക മുഖ്യമന്ത്രി വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഗുജറാത്തിൽ പടക്ക നിർമ്മാണ ശാലയിൽ വൻ സ്ഫോടനം, എട്ട് മരണം, 9 പേർക്ക് പരിക്ക്; ആഴമേറിയ ദുഃഖമെന്ന് പ്രധാനമന്ത്രി, 2 ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ചു
വിമതരെ വെല്ലുവിളിച്ച് അഭിഷേക് ബാനർജി: 'മമതയുടെ അടുത്തേക്ക് തിരികെ വന്നാൽ ഒരു മണിക്കൂറിനുള്ളിൽ താൻ എല്ലാ പദവികളും രാജിവെക്കാൻ തയ്യാർ'