
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിലുള്ള അനധികൃത പടക്ക നിർമ്മാണ ശാലയിലുണ്ടായ ശക്തമായ പൊട്ടിത്തെറിയിൽ എട്ട് പേർ മരിച്ചു. ഒൻപത് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരത്തോടെ അഹമ്മദാബാദിലെ വസ്ത്രാൽ മേഖലയിലാണ് വൻ ദുരന്തമുണ്ടായത്. ലൈസൻസ് റദ്ദാക്കിയതിനെ തുടർന്ന് ഒരു ഫാമിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന 'ടാലന്റ് ഫയർവർക്സ്' എന്ന പടക്ക നിർമ്മാണ ശാലയിലാണ് അപകടമുണ്ടായത്. അപകടം നടക്കുന്ന സമയത്ത് പതിനെട്ടോളം തൊഴിലാളികൾ ഫാക്ടറിക്കുള്ളിൽ ജോലി ചെയ്യുന്നുണ്ടായിരുന്നുവെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിവരമറിഞ്ഞ് ഫയർഫോഴ്സ് സംഘവും ആർ എ എഫും (റാപ്പിഡ് ആക്ഷൻ ഫോഴ്സ്) ഉടൻ തന്നെ സംഭവസ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. പൊട്ടിത്തെറിയിൽ പരിക്കേറ്റ ഒൻപത് പേരെയും ഉടനടി ചികിത്സയ്ക്കായി സിവിൽ ആശുപത്രിയിലേക്കും മണിനഗറിലെ എൽ ജി ആശുപത്രിയിലേക്കും മാറ്റി.
അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഴമേറിയ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (PMNRF) നിന്ന് മരണപ്പെട്ടവരുടെ ആശ്രിതർക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിലൂടെ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam