
സുരേന്ദ്രനഗര്‍ : കോൺഗ്രസിനെയും ആം ആദ്മി പാർട്ടിയെയും കടന്നാക്രമിച്ച് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാക്കൂർ. നേരത്തെ ഒരു ഇറ്റാലിയൻ വനിത പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിച്ചിരുന്നത് ഇപ്പോൾ ഒരു ഇറ്റാലിയ അമ്മയെ അപമാനിക്കുകയാണെന്ന് ആരോപിച്ചു.
അദ്ദേഹം അരുടെയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഗുജറാത്തിലെ തിരഞ്ഞെടുപ്പ് റാലികളിൽ ഇറ്റലിയിൽ ജനിച്ച കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെയും ആം ആദ്മി പാർട്ടിയുടെ ഗുജറാത്ത് ഘടകം തലവൻ ഗോപാൽ ഇറ്റാലിയയെയുമാണ് കേന്ദ്രമന്ത്രി പരോക്ഷമായി ഉദ്ദേശിച്ചത്.
ഗുജറാത്തിൽ "വലിയ ബി.ജെ.പി തരംഗം" ഉണ്ടെന്നും ഇത്തവണ ബിജെപി മുൻകാല റെക്കോർഡുകളെല്ലാം തകർക്കാൻ പോകുകയാണെന്നും അനുരാഗ് ഠാക്കൂർ അവകാശപ്പെട്ടു. കോൺഗ്രസ്സിനും എഎപിക്കുമെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടുകൊണ്ട് ഗുജറാത്തിലെ സുരേന്ദ്രനഗറിലും വാധ്വയിലും മൂന്ന് പൊതുയോഗങ്ങളെ അനുരാഗ് ഠാക്കൂർ അഭിസംബോധന ചെയ്തു.
ഇന്ത്യയ്ക്ക് മുഴുവൻ വികസന മാതൃകയാണ് ഗുജറാത്ത് എന്നാണ് അനുരാഗ് ഠാക്കൂർ പറഞ്ഞത്. "ഇവിടത്തെ ജനങ്ങളുടെ അനുഗ്രഹത്തോടെ, 2014ലും 2019ലും മോദിജി അധികാരത്തിലെത്തിയത് വന്‍ ഭൂരിപക്ഷത്തോടെയാണ്. 2024ലും നരേന്ദ്ര മോദി 400-ലധികം സീറ്റുകളുമായി അധികാരത്തിൽ വരാൻ പോകുന്നു അദ്ദേഹം അവകാശപ്പെട്ടു.
"നേരത്തെ ഒരു ഇറ്റാലിയൻ വനിത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ചപ്പോൾ ഒരു ഇറ്റലിയ അദ്ദേഹത്തിന്‍റെ അമ്മയെ അപമാനിക്കുകയാണ്" - കേന്ദ്ര യുവജനകാര്യ കായിക മന്ത്രി കൂടിയായ അനുരാഗ് ഠാക്കൂർ പറഞ്ഞു. ഗുജറാത്ത് ഈ അപമാനം നേരത്തെ തള്ളിയതാണ്, ഇപ്പോഴും ഇത് അംഗീകരിച്ച് കൊടുക്കില്ലെന്നും. ഗുജറാത്ത് ഉചിതമായ മറുപടി നൽകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ആം ആദ്മി പാർട്ടിയുടെ ഗുജറാത്ത് അധ്യക്ഷൻ ഗോപാൽ ഇറ്റാലിയയെ കടന്നാക്രമിക്കുകയാണ് ബിജെപി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി. മോദിക്കെതിരായ പരാമർശവുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കമ്മീഷനു (എൻസിഡബ്ല്യു) മുമ്പാകെ ഹാജരായ ഇറ്റാലിയയെ വ്യാഴാഴ്ച ദില്ലി പോലീസ് മൂന്ന് മണിക്കൂറോളം കസ്റ്റഡിയില്‍ എടുത്തു.
വ്യാഴാഴ്ച പുറത്തുവന്ന ഒരു പഴയ വീഡിയോയിൽ, മോദിയുടെ 100 വയസ്സുള്ള അമ്മ ഹീരാബയെ ഇറ്റാലിയ പരിഹസിച്ചത് വിവാദം ആയിരുന്നു. ഒക്‌ടോബർ 12 മുതൽ 20 വരെ സംസ്ഥാനത്ത് അഞ്ച് ‘ഗുജറാത്ത് ഗൗരവ് യാത്ര’കളാണ് ബിജെപി സംഘടിപ്പിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ഒക്ടോബർ 12ന് രണ്ട് റൂട്ടുകളില്‍ യാത്ര ഫ്ലാഗ് ഓഫ് ചെയ്തപ്പോൾ അടുത്ത ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മൂന്ന് റൂട്ടുകൾ ഫ്ലാഗ് ഓഫ് ചെയ്തു.
2002-ൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 'ഗുജറാത്ത് ഗൗരവ് യാത്ര' പാർട്ടി നടത്തിയിരുന്നു, തുടർന്ന് 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പും ഇത്തരത്തില്‍ ഒരു യാത്ര മോദി നടത്തി. ഈ രീതിയില്‍ 145-ലധികം പൊതുയോഗങ്ങൾ നടത്തി സംസ്ഥാനത്തെ 182 നിയമസഭാ മണ്ഡലങ്ങളിൽ 5,734 കിലോമീറ്റർ യാത്രയാണ് ഇത്തവണ ബിജെപി ലക്ഷ്യമിടുന്നത്.
ഹിമാചലിൽ ബിജെപി വിയര്‍ക്കും, കോൺഗ്രസ് ആത്മവിശ്വാസത്തിന് കാരണമുണ്ട്!
ഹിമാചലിൽ നവംബർ 12ന് തെരഞ്ഞെടുപ്പ്; ഗുജറാത്തിൽ തീയതി പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam