
ദില്ലി: മാരക വൈറസിനെ നേരിടാന്‍ രാജ്യം മുഴുവന്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതില്‍ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. പെട്ടന്ന് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചത് രാജ്യത്തെ ദിവസ വേതനക്കാരെയും പാവപ്പെട്ടവരേയും സാരമായി ബാധിക്കുമെന്നാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ വിശദമാക്കുന്നത്. ലോക്ക് ഡൌണിനെ തുടര്‍ന്നുണ്ടാവുന്ന സാമ്പത്തിക പ്രശ്നങ്ങള്‍ കൊവിഡ് 19നെ ബാധിച്ചുള്ള മരണ സംഖ്യയും വര്‍ധിക്കാന്‍ കാരണമാകുമെന്നാണ് വയനാട് എം പി രാഹുല്‍ ഗാന്ധി പറയുന്നത്.
വികസിത രാജ്യങ്ങളില്‍ മഹാമാരിയെ തടയാന്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചത് പോലെ ഇന്ത്യയില്‍ പ്രഖ്യാപിച്ചതിനെ രാഹുല്‍ വിമര്‍ശിച്ചു. ഇന്ത്യയിലെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്, സമ്പൂര്‍ണ ലോക്ക് ഡൌണിന് പകരമായി മറ്റ് മാര്‍ഗങ്ങളായിരുന്നു സ്വീകരിക്കേണ്ടിയിരുന്നത്. ദിവസ വേതനക്കാരും കര്‍ഷകരും ഉള്‍പ്പെടുന്ന സാധാരണ ജനത്തിനെ ലോക്ക് ഡൌണ്‍ കഷ്ടത്തിലാക്കും.
സമ്പൂര്‍ണ ലോക്ക് ഡൌണ്‍ കൊവിഡ് മരണം കൂട്ടാന്‍ കാരണമാകുമെന്നും രാഹുല്‍ ഗാന്ധി കത്തില്‍ വിശദമാക്കുന്നു. ഫാക്ടറികള്‍, ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ എന്നിവ അടച്ചത് ആളുകളെ ഭയപ്പെടുത്തുകയും ആശങ്കയില്‍ ആക്കുകയും ചെയ്തിട്ടുണ്ട്. ആയിരക്കണക്കിന് അതിഥി തൊഴിലാളികളാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പാലായനം ചെയ്യേണ്ട അവസ്ഥയിലായിരിക്കുന്നത്. ഇത്തരക്കാര്‍ അടുത്ത ഏതാനും മാസങ്ങള്‍ ബാങ്കുകളിലേക്ക് പണമെത്തണം. തൊഴില്‍ നഷ്ടമായ നിരവധി യുവജനങ്ങള്‍ സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങിയെത്തുന്നത് രോഗ ബാധ പടര്‍ത്താനേ സഹായിക്കൂവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam