
തിരുവനന്തപുരം : ഐഐടി പ്രവേശനത്തിനുള്ള ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയിൽ സുരക്ഷാ വീഴ്ചയുണ്ടായെന്നും നിർണായക വിവരങ്ങൾ ചോർന്നുവെന്നുമുള്ള റിപ്പോർട്ടുകൾ നിഷേധിച്ച് വിദ്യാഭ്യാസ മന്ത്രാലയം. പ്രധാനപ്പെട്ട ഒരു വിവരവും ചോർന്നിട്ടില്ലെന്നും പരീക്ഷ എഴുതിയവരുടെ വിവരങ്ങളും മാർക്കും പരീക്ഷാ ഫലവും സുരക്ഷിതമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. കോക്രോച്ച് പാർട്ടിയടക്കം റിപ്പോർട്ടുകൾ ഉയർത്തിക്കാട്ടി വിമർശനം ഉന്നയിച്ചതോടെയാണ് വിശദീകരണം.
സൈബർ സുരക്ഷാ ഗവേഷകനെന്നു സ്വയം വിശേഷിപ്പിക്കുന്ന റെയ്‌ലെൻ അനിൽ എന്ന യൂസർ സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ട കണ്ടെത്തലുകളാണ് ഡാറ്റാ ചോർച്ചയുണ്ടായെന്ന അഭ്യൂഹങ്ങൾക്ക് ഇടയാക്കിയത്. വെബ്സൈറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന പബ്ലിക് ക്ലൗഡ് സ്റ്റോറേജ് സംവിധാനത്തിൽ അനുമതിയില്ലാതെ കടന്നുകയറാൻ സാധിക്കുമെന്നായിരുന്നു വെളിപ്പെടുത്തൽ. പരീക്ഷയെഴുതിയ 1.79 ലക്ഷം വിദ്യാർഥികളുടെ ഫലം, അഡ്മിറ്റ് കാർഡ് വിശദാംശങ്ങൾ, പേര്, ഇമെയിൽ വിലാസം, ജനനത്തീയതി, മൊബൈൽ നമ്പർ എന്നിവയെല്ലാം ഇത്തരത്തിൽ പൊതുവിടത്തിൽ ലഭ്യമാണെന്നായിരുന്നു റെയ്‌ലെൻ ചൂണ്ടിക്കാട്ടിയത്. പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിച്ചുവെന്നും വിദ്യാർഥികളുടെ വിവരങ്ങൾ എഡിറ്റ് ചെയ്യാനാകില്ലെന്നും ഐഐടി റൂർക്കി വിശദീകരിക്കുന്നു.
ഐഐടികളിലേക്കുള്ള പ്രവേശനത്തിനായി ഈ വർഷത്തെ ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ നടത്തിപ്പിന്റെ ചുമതല ഐഐടി റൂർക്കിയായിരുന്നു. ഞായറാഴ്‌ചയാണ് പരീക്ഷാഫലം വന്നത്. വിവരച്ചോർച്ച ശ്രദ്ധയിൽപ്പെടുത്തിയതിന് ഐഐടി റൂർക്കി റെയ്‌ലന് നന്ദി അറിയിച്ചു. എന്നാൽ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ വിവരം പരസ്യമായതില്‍ സ്ഥാപനം വിശദീകരണം നൽകിയിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam