വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങൾ പ്രദർശിപ്പിച്ച് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുക, പ്രധാനമന്ത്രി മാപ്പ് പറയുക, പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു

ദില്ലി: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ നടത്തിയ പ്രതിഷേധത്തിലടക്കം വിശദീകരണവുമായി കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ പൂർണ്ണമായി തകർക്കുന്ന നയങ്ങളാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് വിമർശിച്ച രാഹുൽ ഗാന്ധി, തിങ്കളാഴ്ച സി ജെ പി പ്രതിഷേധത്തിനിടെ വിദ്യാർത്ഥികൾക്ക് നേരെ നടന്ന ക്രൂരമായ ലാത്തിച്ചാർജിന്റെയും പൊലീസ് അതിക്രമച്ചിന്‍റെയും ദൃശ്യങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് വാർത്താ സമ്മേളനം നടത്തി. രാജ്യത്തെ വിദ്യാർഥികൾ ചെയ്ത തെറ്റെന്താണെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ്, തങ്ങളുടെ പരാതികൾ കേൾക്കണമെന്ന് മാത്രമാണ് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടതെന്നും ചൂണ്ടിക്കാട്ടി. ലോക പ്രശസ്തമായിരുന്ന ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായം ഇന്ന് പൂർണ്ണമായും സങ്കീർണ്ണവും അഴിമതി നിറഞ്ഞതുമായി മാറിയിരിക്കുകയാണെന്നും കോൺഗ്രസ് ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ രാഹുൽ കുറ്റപ്പെടുത്തി.

നീറ്റ് പരീക്ഷയുടേതടക്കം രാജ്യത്ത് ഇതുവരെ 152 പേപ്പർ ലീക്ക് സംഭവങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നും ഇത് ഏഴരക്കോടിയോളം വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ഇത്രയധികം തട്ടിപ്പുകൾ നടന്നിട്ടും കുറ്റക്കാർക്കെതിരെ യാതൊരു ശിക്ഷാ നടപടിയും ഉണ്ടായിട്ടില്ല. നീറ്റ് പരീക്ഷയ്ക്കായി സർക്കാർ ബജറ്റിൽ വകയിരുത്തുന്ന തുകയിലും വലിയ തട്ടിപ്പുകളാണ് നടക്കുന്നത്. വിദ്യാർത്ഥികളുടെ കുടുംബങ്ങളെ കൊള്ളയടിക്കുന്ന ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ ഒരു സംഘം ആളുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടി.

കേന്ദ്രത്തിന് മുന്നിൽ 3 ആവശ്യങ്ങൾ

കേന്ദ്ര സർക്കാരിന് മുന്നിൽ 3 സുപ്രധാന ആവശ്യങ്ങളും പ്രതിപക്ഷ നേതാവ് മുന്നോട്ടുവച്ചു. വിദ്യാഭ്യാസ മന്ത്രിയായി തുടരാൻ ധർമ്മേന്ദ്ര പ്രധാൻ യോഗ്യനല്ലെന്നും അദ്ദേഹം രാജിവെക്കണമെന്നതാണ് ഒന്നാമത്തെ ആവശ്യം. വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കാതെ പ്രതിഷേധത്തിൽ നിന്ന് പിന്മാറില്ലെന്നും രാഹുൽ പ്രഖ്യാപിച്ചു. വിദ്യാർഥികളെ ക്രൂരമായി ആക്രമിച്ച പൊലീസ് നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വിദ്യാർത്ഥികളോട് മാപ്പ് പറയണമെന്നതാണ് രണ്ടാമത്തെ ആവശ്യം. സമരം ചെയ്ത വിദ്യാർത്ഥികളെ ക്രൂരമായി തല്ലിച്ചതച്ച പോലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നതാണ് രാഹുൽ മുന്നോട്ടുവച്ച മൂന്നാമത്തെ ആവശ്യം. വിദ്യാഭ്യാസ മേഖലയെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ അടിയന്തര ഇടപെടൽ വേണമെന്നും അതിനുവേണ്ടിയുള്ള അതിശക്ത പ്രക്ഷോഭവുമായി പ്രതിപക്ഷം മുന്നോട്ടുപോകുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം

ഇന്നലെ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധത്തിലും സംഘർഷത്തിലും രാഹുൽ ഗാന്ധി മറുപടി നൽകി. ഇന്നലെ ലോക്സഭ സ്പീക്കറെയടക്കം കണ്ട് വിദ്യാർഥികളുടെ വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ടിരുന്നു. സർക്കാരിനോട് ആലോചിച്ച് മറുപടി പറയാമെന്നാണ് സ്പീക്കർ പറഞ്ഞത്. എന്നാൽ പിന്നീട് ഒന്നും പറഞ്ഞില്ല. ആരും വ്യക്തമായ മറുപടി നൽകിയില്ല. അതുകൊണ്ടാണ് വിദ്യാർഥികളുടെ ആവശ്യങ്ങൾക്ക് പിന്തുണ നൽകിക്കൊണ്ട് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധവുമായി പോയത്. ചർച്ച നടത്താമെന്ന് അറിയിച്ചിട്ടും രാഹുൽ നിലപാട് മാറ്റിയെന്ന കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗിന്‍റെ അഭിപ്രായവും അദ്ദേഹം തള്ളി. ജിതേന്ദ്ര സിംഗ് ഇക്കാര്യത്തിൽ അപ്രസക്തനാണെന്നാണ് രാഹുൽ പറഞ്ഞത്. തനിക്കെതിരായ സർക്കാരിന്‍റെ വിമർശനങ്ങളെ താൻ പരിഗണിക്കുന്നില്ല. വിമർശങ്ങൾക്ക് തന്നെ ഒന്നും ചെയ്യാനാവില്ല. അത് ഗൗനിക്കുന്നതേയില്ലെന്നും രാഹുൽ വ്യക്തമാക്കി. തന്നെ എന്തു ചെയ്തുവെന്നതിൽ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. പൊലീസിൻ്റെ ഉപദ്രവം പരിചിതമായിക്കഴിഞ്ഞെന്നും രാഹുൽ ഗാന്ധി വിവരിച്ചു. വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ പ്രക്ഷോഭത്തിൽ നിന്ന് പിന്മാറില്ലെന്നും വ്യക്തമാക്കിയാണ് പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനം അവസാനിപ്പിച്ചത്.

YouTube video player