
ദില്ലി: കോഴിക്കോട് എലത്തൂർ ട്രെയിനിലെ തീവെപ്പ് കേസിൽ ദില്ലിയിലും പൊലീസ് പരിശോധന. കഴിഞ്ഞ മാസം 31 ന് ഷാരൂഖ് സൈഫി എന്ന യുവാവിനെ ദില്ലിയിൽ കാണാതായിരുന്നു എന്ന വിവരത്തെ തുടർന്നാണ് കേരള പൊലീസ് എ ടി എസ് വിഭാഗം പരിശോധന നടത്തിയത്. ഇയാളുടെ വീട്ടിലെത്തിയ എ ടി എസ് മൂന്നംഗ സംഘത്തിനൊപ്പം ദില്ലി പൊലീസ് ഉദ്യോഗസ്ഥരും പരിശോധന നടത്തി. ദില്ലി ഷെഹീൻ ബാഗിലെ വീട്ടിലാണ് പൊലീസ് പരിശോധന നടത്തിയത്. കേരളത്തിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നാണ് പുറത്തുവരുന്ന സൂചന. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
അതേസമയം എലത്തൂർ തീവണ്ടി ആക്രമണത്തിൽ ദേശീയ അന്വേഷണ ഏജൻസിയും അന്വേഷിക്കാൻ സാധ്യത കൂടുകയാണ്. ആക്രമണത്തെക്കുറിച്ച് എൻ ഐ എ സംഘം പ്രാഥമിക പരിശോധന തുടങ്ങിയിട്ടുണ്ട്. കൊച്ചിയിൽ നിന്നുള്ള സംഘം കണ്ണൂരിലെത്തി അക്രമം നടന്ന ബോഗികൾ പരിശോധിച്ചു. തീവണ്ടി യാത്രക്കാരെ കൂട്ടത്തോടെ തീകൊളുത്താൻ ശ്രമിച്ച സംഭവം കേരളത്തിൽ ആദ്യമായാണ്. കുറ്റകൃത്യത്തിൽ ഏതെങ്കിലും തരത്തിലുള്ള രാജ്യ വിരുദ്ധ ശക്തികൾക്ക് പങ്കുണ്ടോ എന്ന പരിശോധനയാണ് എൻ ഐ എ നടത്തുന്നത്. കണ്ണൂരിൽ എത്തിയ സംഘം അക്രമം നടന്ന ബോഗികളിൽ പരിശോധന നടത്തി. എൻ എ എ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് എത്തിയത്. എലത്തൂരിലേത് ആസൂത്രിത ആക്രമണമാണെന്ന ആക്ഷേപം നിലവിൽ ഉയർന്നിട്ടുണ്ട്. എന്നാലിക്കാര്യം പൊലീസോ എൻ എ എയോ സ്ഥിരീകരിച്ചിട്ടില്ല.
അതിനിടെ ഏലത്തൂർ ട്രെയിൻ തീവയ്പ്പ് കേസുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുന്നതും, മതസ്പർദ്ധ ജനിപ്പിക്കുന്നതുമായ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിയിട്ടുണ്ട്. മതസ്പർദ്ധ ജനിപ്പിക്കുന്നതടക്കമുള്ള പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരത്തിലുള്ള വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്നും കേരള പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.