ആനയുടെ ജഡം 32 കഷ്ണമായി മുറിച്ച്, സ്ഥലം മാറ്റി കുഴിച്ചിട്ടു, ഡിഎഫ്ഒയ്ക്ക് വനംവകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസ്

Published : Feb 18, 2026, 02:58 PM IST
elephant dead body

Synopsis

അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാൻ 15 ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ബാലിഗുഡ: ആനയുടെ ജഡം വെട്ടിമുറിച്ച സംഭവത്തിൽ ഡിഎഫ്ഒയ്ക്ക് വനംവകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസ്. ഒഡിഷയിലാണ് സംഭവം. കാണ്ഡമാൽ ജില്ലയിലെ ബെൽഗറിൽ ചത്ത ആനയുടെ ജഡം വെട്ടിമുറിച്ചു അയൽജില്ലയായ കാലാഹണ്ടിയിൽ കുഴിച്ചുമൂടിയ സംഭവത്തിൽ ആണ് വനംവകുപ്പിന്റെ നടപടി. ആനയുടെ ജഡം കുഴിച്ച് മൂടിയ സംഭവത്തിൽ അന്വേഷണത്തിൽ വലിയ രീതിയിലുള്ള വീഴ്ചയുണ്ടായെന്നാണ് വനംവകുപ്പ് വിശദമാക്കുന്നത്. ബാലിഗുഡ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഘനശ്യാം മഹാന്തയ്ക്കാണ് വനം-പരിസ്ഥിതി വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാൻ 15 ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ജനുവരി 5-നാണ് ബാലിഗുഡ ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള ബെൽഗർ റേഞ്ചിലെ ജിരിപാണി സെക്ഷനിൽ ആനയെ ചത്ത നിലയിൽ കണ്ടെത്തിയത്. എന്നാൽ രണ്ടാഴ്ചയ്ക്ക് ശേഷമാണ് തെളിവ് നശിപ്പിക്കുന്നതിനായി ജഡം 32 കഷ്ണങ്ങളാക്കി മുറിക്കുകയും രണ്ടുതവണ മാറ്റി സ്ഥാപിച്ച ശേഷം കുഴിച്ചുമൂടുകയും ചെയ്ത വിവരം പുറത്തുവന്നത്. ഷെഡ്യൂൾ-1 വിഭാഗത്തിൽപ്പെട്ട മൃഗത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഡിഎഫ്ഒയുടെ ഭാഗത്തുനിന്ന് വലിയ അനാസ്ഥയുണ്ടായതായി വനം-പരിസ്ഥിതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഭാസ്കർ ജ്യോതി ശർമ്മ അയച്ച നോട്ടീസിൽ വ്യക്തമാക്കുന്നത്. ആനയുടെ അസ്വാഭാവിക മരണവും സംഭവം മറച്ചുവെക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ തന്നെ കൂട്ടുനിന്നതും ഗൗരവകരമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. പ്രതികളെ കണ്ടെത്തുന്നതിലോ അറസ്റ്റ് ചെയ്യുന്നതിലോ ഡിഎഫ്ഒ ഇതുവരെ ഫലപ്രദമായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും വനംവകുപ്പ് വ്യക്തമാക്കി.

ജനുവരി 5-ന് നടന്ന സംഭവത്തെക്കുറിച്ച് ഡിഎഫ്ഒ അറിയുന്നത് ഒൻപത് ദിവസങ്ങൾക്ക് ശേഷം മാധ്യമപ്രവർത്തകരിലൂടെയാണ് എന്നത് അത്ഭുതപ്പെടുത്തുന്നതാണെന്ന് കത്തിൽ പറയുന്നു. സംഭവസ്ഥലം നേരിട്ട് സന്ദർശിക്കുന്നതിന് പകരം അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിനെ (എസിഎഫ്) അയക്കുകയാണ് ഡിഎഫ്ഒ ചെയ്തത്. ഇത് ഔദ്യോഗിക കൃത്യനിർവഹണത്തിലെ വീഴ്ചയായാണ് കണക്കാക്കുന്നത്. ആനയുടെ മരണകാരണം കണ്ടെത്താനോ പ്രതികളെ പിടികൂടാനോ ഡിഎഫ്ഒ നടപടി സ്വീകരിച്ചില്ല. അന്വേഷണം മറ്റൊരു ഉദ്യോഗസ്ഥനെ ഏൽപ്പിച്ചത് ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്ന സമീപനമാണെന്നും നോട്ടീസിൽ കുറ്റപ്പെടുത്തുന്നു.ചട്ടപ്രകാരം ആനയെ ചത്ത നിലയിൽ കണ്ടെത്തിയാൽ 24 മണിക്കൂറിനുള്ളിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ, കളക്ടർ എന്നിവർക്ക് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്. എന്നാൽ ഡിഎഫ്ഒ ഇത് പാലിച്ചില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുനോയിൽ ചീറ്റ കുടുംബം വളരുന്നു; മൂന്ന് കുഞ്ഞുങ്ങൾ കൂടി പിറന്നു, ഇന്ത്യൻ മണ്ണില്‍ ചീറ്റയുടെ 9-ാമത്തെ വിജയകരമായ പ്രസവം
'ആഘോഷങ്ങളുടെ തലസ്ഥാനം'; ലോകത്ത് ഏറ്റവും കൂടുതൽ പൊതു അവധികൾ നൽകുന്ന രാജ്യം മറ്റാരുമല്ല, ആ റെക്കോര്‍ഡ് ഇന്ത്യയ്ക്ക്! കണക്കുകൾ ഇങ്ങനെ