വിവാദനായകനായി ദീപ് സിദ്ദു, അന്വേഷണം തേടി കർഷക സംഘടനകൾ, സുപ്രീംകോടതിയിലും ഹർജി

By Web TeamFirst Published Jan 27, 2021, 12:38 PM IST
Highlights

റിപ്പബ്ലിക് ദിനത്തിലെ ട്രാക്റ്റർ പരേഡ് അക്രമത്തിലേക്ക് വഴിമാറിയതെങ്ങനെ എന്നത് വിശദമായി അന്വേഷിക്കണമെന്നും, സ്വതന്ത്രമായ അന്വേഷണം നടക്കണമെന്നുമാണ് ഒരു സംഘം അഭിഭാഷകർ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിലെ ആവശ്യം.

ദില്ലി: ചെങ്കോട്ടയിൽ സിഖ് സമുദായത്തിന്‍റെ അടയാളമായ 'നിഷാൻ സാഹിബ്' എന്ന പതാക ഉയർത്തുന്നതിന് നേതൃത്വം നൽകിയെന്ന് ആരോപിക്കപ്പെടുന്ന, നടനും സാമൂഹ്യപ്രവർത്തകനുമായിരുന്ന ദീപ് സിദ്ദുവിനെതിരെ അന്വേഷണം വേണമെന്ന് കർഷകസംഘടനകൾ. ബിജെപിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന, ഗുർദാസ്പൂരിലെ ബിജെപി എംപിയായ സണ്ണി ഡിയോളിന്‍റെ അടുത്ത അനുയായിയായിരുന്ന ദീപ് സിദ്ദു സമരം അട്ടിമറിക്കാനായി ഇതിൽ നുഴഞ്ഞു കയറിയതാണെന്ന ആരോപണമാണ് കർഷകസംഘടനകൾ ഉയർത്തുന്നത്. 

സമാധാനപരമായി സമരം തുടരാനാണ് നിലവിൽ കർഷകസംഘടനകളുടെ തീരുമാനം. ഇന്ന് വൈകിട്ട് 41 കർഷകസംഘടനകളുടെ സംയുക്ത കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ചയുടെ നിർണായകയോഗം ചേരും. അതിന് ശേഷം കൂട്ടായ്മയുടെ നേതാക്കൾ മാധ്യമങ്ങളെ കാണും. സമരത്തിന്‍റെ മുന്നോട്ടുള്ള ഗതി എങ്ങനെയെന്ന കാര്യം അറിയിക്കും. 

Read more at: ട്രാക്റ്റർ പരേഡ് സംഘർഷം: 22 കേസ്, 300 ഉദ്യോഗസ്ഥർക്ക് പരിക്കെന്ന് പൊലീസ്, സംയുക്ത കിസാൻ മോർച്ചയിൽ ഭിന്നത

ഇതിനിടെ, റിപ്പബ്ലിക് ദിനത്തിനിടെ നടന്ന ട്രാക്റ്റർ പരേഡ് എങ്ങനെ ഗതി മാറിയെന്നും, അക്രമത്തിലേക്ക് വഴി മാറിയെന്നും കൃത്യമായി അന്വേഷിക്കണമെന്നും ആരാണ് കർഷകരെ പ്രകോപിപ്പിച്ചതെന്നും, എന്താണ് സംഭവിച്ചതെന്നും സ്വതന്ത്രമായ അന്വേഷണം വേണമെന്നും, ആവശ്യപ്പെട്ട് ഒരു സംഘം അഭിഭാഷകർ സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതിയുടെ നേതൃത്വത്തിൽ ഒരു സ്വതന്ത്രസമിതി അന്വേഷണം നടത്തണമെന്നാണ് ഹർജിയിലെ ആവശ്യം. 

Read more at: ചെങ്കോട്ടയിൽ പതാക ഉയർത്താൻ നേതൃത്വം നൽകിയെന്ന് ആരോപിക്കപ്പെടുന്ന ദീപ് സിദ്ദു ആരാണ്?

ഒരു സംഘം സാമൂഹ്യവിരുദ്ധരും, ഒരു സംഘം ആളുകളും സമരം അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ നുഴഞ്ഞുകയറിയെന്ന് വിവിധകർഷകസംഘടനാനേതാക്കൾ തന്നെ ഏഷ്യാനെറ്റ് ന്യൂസിനോട് പറയുന്നു. ഏഷ്യാനെറ്റ് ന്യൂസ് ദില്ലി ബ്യൂറോ ചീഫ് ബിനുരാജ് രാഷ്ട്രീയ കിസാൻ മഹാസംഘ് നേതാവ് കെ വി ബിജുവുമായി നടത്തിയ അഭിമുഖത്തിൽ നിന്ന്:

click me!