
ചെന്നൈ: മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി എ ഐ എ ഡി എം കെ ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസ്വാമി രംഗത്തെത്തി. തന്നെ 'സംഘി' എന്ന് വിളിക്കുന്ന സ്റ്റാലിൻ സ്വന്തം പിതാവായ കരുണാനിധി പണ്ട് എ ബി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാരുമായി സഖ്യത്തിലായിരുന്ന കാര്യം മറക്കരുതെന്ന് ഇ പി എസ് ഓർമ്മിപ്പിച്ചു. 'മിസ്റ്റർ ചീഫ് മിനിസ്റ്റർ, താങ്കളുടെ അച്ഛൻ അന്ന് സംഘിയായിരുന്നോ' എന്ന് ചോദിച്ച ഇ പി എസ്, തിരഞ്ഞെടുപ്പ് തോൽവി ഭയന്ന് എന്തും വിളിച്ചുപറയുന്ന രീതി സ്റ്റാലിൻ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. രാഷ്ട്രീയ നേട്ടത്തിനായി പഴയ ചരിത്രം വിസ്മരിക്കരുതെന്നും തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് എല്ലാം അറിയാമെന്നും ഇ പി എസ് കൂട്ടിച്ചേർത്തു. ഡി എം കെ ഭരണം അവസാനിപ്പിക്കുമെന്നും എ ഐ എ ഡി എം കെ നേതൃത്വം നൽകുന്ന സർക്കാർ തമിഴ്നാട്ടിൽ അധികാരത്തിലേറുമെന്നും മുൻ മുഖ്യമന്ത്രി അവകാശപ്പെട്ടു. ഡി എം കെയ്ക്കെതിരായ ഭരണ വിരുദ്ധ വികാരം ശക്തമാണെന്നും എ ഐ എ ഡി എം കെ തരംഗം തെരഞ്ഞെടുപ്പിൽ കാണാമെന്നും ഇ പി എസ് കൂട്ടിച്ചേർത്തു.
തമിഴകത്ത് സ്റ്റാലിൻ 2.0 അധികാരത്തിലേറുമെന്ന് പ്രവചിച്ച് ലോക്പോൾ സർവേ. നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി എം കെ സഖ്യം വൻ വിജയം നേടുമെന്നാണ് ലോക്പോൾ സർവേയുടെ പ്രവചനം. ഡി എം കെ സഖ്യം 181 മുതൽ 189 വരെ സീറ്റുകൾ നേടുമെന്നാണ് സർവേ ഫലം സൂചിപ്പിക്കുന്നത്. പ്രധാന പ്രതിപക്ഷമായ എ ഐ എ ഡി എം കെ സഖ്യത്തിന് 38 മുതൽ 42 വരെ സീറ്റുകൾ മാത്രമേ ലഭിക്കൂ. വിജയിന്റെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടി വി കെ) കന്നി തിരഞ്ഞെടുപ്പിൽ കരുത്ത് കാട്ടുമെന്നും ലോക്പോൾ ചൂണ്ടിക്കാട്ടി. 24 ശതമാനം വോട്ട് വിഹിതത്തോടെ ടി വി കെ 8 മുതൽ 10 വരെ സീറ്റുകൾ നേടുമെന്നാണ് സർവേയുടെ പ്രവചനം. മുഖ്യമന്ത്രി സ്ഥാനത്ത് തമിഴ് ജനതയുടെ ഒന്നാം നമ്പർ ചോഴ്സിൽ ഒരു മാറ്റവുമില്ല. 41 ശതമാനം പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നത് സ്റ്റാലിനെ തന്നെയാണ്. അതേസമയം രണ്ടാം സ്ഥാനത്തേക്ക് മറ്റ് മുൻനിര നേതാക്കളെയെല്ലാം കടത്തിവെട്ടി വിജയ് കുതിച്ചെത്തിയിട്ടുണ്ട്. 27.1 ശതമാനം പേരാണ് കന്നിപ്പോരിനിറങ്ങിയ വിജയ് മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹം പങ്കുവച്ചത്. എല്ലാ മണ്ഡലങ്ങളിലും 500 പേരെ വീതം നേരിൽ കണ്ട് തയ്യാറാക്കിയതാണ് ഈ സർവേയെന്നാണ് അവകാശവാദം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam