
ജബൽപൂർ: ഇസാഫ് ബാങ്ക് ശാഖ കൊള്ളയടിച്ച് സ്വർണവും പണവും കവർന്ന സംഭവത്തിൽ സൂത്രധാരനെ തിരിച്ചറിഞ്ഞെന്ന് ജബൽപൂർ പൊലീസ്. റെയിസ് സിങ്ങ് എന്ന ജബൽപൂർ സ്വദേശിയാണ് കൊള്ള ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു. കൊള്ള നടന്ന ഇസാഫ് ബാങ്കിന് സമീപം വീട് വാടകക്കെടുത്താണ് ഇയാൾ കൊള്ള ആസൂത്രണം ചെയ്തത്. മുൻപ് ജയിലിലായിരുന്ന പ്രതി അടുത്തിടെയാണ് ജയിലിൽ നിന്ന് ഇറങ്ങിയത്. ഇയാൾക്കായി പൊലീസ് വ്യാപക തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പ്രതികളെ പറ്റി വിവരം നൽകുന്നവർക്ക് മുപ്പതിനായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ ഏഴു പേർ കസ്റ്റഡിയിലുണ്ടെന്നും പൊലീസ് പറയുന്നു.
ജബൽപൂരിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയുള്ള ഖിറ്റോളയിൽ ഇസാഫ് സ്മോൾ ഫിനാൻസ് ശാഖയിലാണ് കവർച്ച നടന്നത്. ആയുധധാരികളായ സംഘം ബാങ്കിലെ ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം ബാങ്കിൽ നിന്ന് 14875 ഗ്രാം സ്വർണവും 5.7 ലക്ഷം രൂപയും കൊള്ളയടിച്ച് ഇവിടെ നിന്ന് കടന്നു. മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം ഹെൽമറ്റ് വച്ച് മുഖം മറച്ചാണ് കൊള്ള നടത്തിയത്. ഈ സമയത്ത് ബാങ്കിൽ സുരക്ഷാ ജീവനക്കാർ ഉണ്ടായിരുന്നില്ല. വെടിവച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ കവർച്ച നടത്തിയതെന്നാണ് ജീവനക്കാർ പൊലീസിന് നൽകിയ മൊഴി.
സംഘത്തിലുണ്ടായിരുന്ന രണ്ട് പേർ ബാങ്കിന് പുറത്ത് കാത്തുനിന്നു. നാല് പേർ അകത്ത് കയറുന്നത് ബാങ്കിലെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. അകത്ത് കയറിയ കൊള്ളക്കാർ ജീവനക്കാരെ കുറച്ച് നേരം നിരീക്ഷിച്ച ശേഷമാണ് തോക്ക് പുറത്തെടുത്ത് ഭീഷണിപ്പെടുത്തിയത്. പിന്നീട് ജീവനക്കാരുടെ കൈയ്യിൽ നിന്നും ലോക്കറുകളുടെ താക്കോൽ വാങ്ങിയെടുത്ത ശേഷം ലോക്കറുകളിൽ സൂക്ഷിച്ച മുഴുവൻ സ്വർണവും പണവും ബാഗുകളിലാക്കി ഇവിടെ നിന്നും കടന്നുകളയുകയായിരുന്നു. മാനേജറടക്കം ആറ് ജീവനക്കാർ ഈ സമയം ബാങ്കിലുണ്ടായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam