
ന്യൂഡൽഹി: നോയിഡയിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപ്പിടിത്തത്തിൽ രണ്ടുപേർ മരിച്ചു. നോയിഡയിലെ മാമുറയിലെ പാർപ്പിട സമുച്ചയത്തിലാണ് വൻ തീപ്പിടത്തമുണ്ടായത്. കെട്ടിടത്തിലുണ്ടായിരുന്ന 50-ഓളം കുടുംബങ്ങളെ സുരക്ഷിതമായി ഒഴിപ്പിച്ചതായാണ് റിപ്പോർട്ട്. ഫയർഫോഴ്സ് തീ നിയന്ത്രണവിധേയമാക്കിയതായും റിപ്പോർട്ടുകളിൽ പറയുന്നു. അതേസമയം, കെട്ടിടത്തിന്റെ താഴത്തെനിലയിലെ പാർക്കിങ് ഏരിയയിലുണ്ടായിരുന്ന നിരവധി വാഹനങ്ങൾ കത്തിനശിച്ചിട്ടുണ്ട്.
കെട്ടിടത്തിന്റെ താഴത്തെനിലയിൽ ഒരു ഇലക്ട്രിക് വാഹനം(ഇവി) ചാർജ് ചെയ്യുന്നതിനിടെയാണ് പൊട്ടിത്തെറിയും തീപ്പിടിത്തവും ഉണ്ടായതെന്ന് ഗൗതം ബുദ്ധനഗർ പോലീസ് ജോയിന്റ് കമ്മീഷണർ രാജീവ് നരെയ്ൻ മാധ്യമങ്ങളോട് പറഞ്ഞു. ഇവിയിൽനിന്നുണ്ടായ തീ സമീപത്തെ പെട്രോൾ വാഹനങ്ങളിലേക്കും പടർന്നെന്നും ഇതാണ് വലിയ തീപ്പിടിത്തത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
വിവരമറിഞ്ഞ് സ്ഥലത്തെത്തി പൊലീസും ഫയർഫോഴ്സും കെട്ടിടത്തിലുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തെത്തിച്ചു. ഹൈഡ്രോളിക് പ്ലാറ്റ്ഫോമുകളും ഗോവണികളും മറ്റും ഉപയോഗിച്ചാണ് ഇവരെ കെട്ടിടത്തിൽനിന്ന് പുറത്തേക്ക് എത്തിച്ചത്. പുക ശ്വസിച്ച് അവശനിലയിലായവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റിയതായും നിലവിൽ കെട്ടിടത്തിലുണ്ടായിരുന്ന എല്ലാവരെയും ഒഴിപ്പിച്ചതായും പൊലീസ് വ്യക്തമാക്കി.
ബേസ്മെന്റിൽ അല്ല മറിച്ച് കെട്ടിടത്തിന്റെ താഴത്തെനിലയിലാണ് വാഹനങ്ങളും പാർക്ക് ചെയ്തിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ഇവിടെനിന്നുള്ള തീയും കനത്ത പുകയും മുകൾനിലകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. ഓരോ നിലയിലും അഞ്ച് കുടുംബങ്ങൾ വീതമാണ് താമസിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായും കെട്ടിട ഉടമയെ കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam