
ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ചൂടിലാണ് രാജ്യം. ഏഴ് ഘട്ടമായാണ് പൊതുതെരഞ്ഞെടുപ്പ് 2024ല്‍ നടക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്‍റെ ഭാവി തീരുമാനിക്കാന്‍ പൗരന്‍മാർക്കുള്ള അവസരമാണ് തെരഞ്ഞെടുപ്പുകള്‍. ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ആവേശം മുറുകിയിരിക്കേ ഒരു പ്രചാരണം സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായിരിക്കുകയാണ്. വിചിത്രമായ ഈ വാദത്തിന്‍റെ വസ്തുത പരിശോധിക്കാം.
പ്രചാരണം
ലോക്‌സഭ തെരഞ്ഞെടുപ്പിൽ വോട്ടവകാശം വിനിയോഗിക്കാത്തവരുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 350 രൂപ തെരഞ്ഞെടുപ്പ് കമ്മീഷൻ ഈടാക്കും എന്നാണ് പ്രചാരണം. ഒരു പത്ര കട്ടിംഗ് സഹിതമാണ് ഈ പ്രചാരണം സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായിരിക്കുന്നത്. ഇതിന്‍റെ വസ്തുത നോക്കാം.
വസ്തുത
വോട്ടവകാശം വിനിയോഗിക്കാത്ത പൗരന്‍മാരുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 350 രൂപ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിക്കും എന്ന പ്രചാരണം വ്യാജമാണ്. നടക്കുന്നത് വ്യാജ പ്രചാരണമാണ് എന്ന് പ്രസ് ഇന്‍ഫർമേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം വ്യക്തമാക്കി. വോട്ട് ചെയ്യാത്തവരില്‍ നിന്ന് പണം ഈടാക്കും എന്ന പ്രചാരണം മുന്‍ തെരഞ്ഞെടുപ്പുകളിലും രാജ്യത്തെ സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായിരുന്നു.
രാജ്യത്ത് ഏഴ് ഘട്ടമായാണ് ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. 2024 ഏപ്രില്‍ 19ന് ആരംഭിക്കുന്ന പൊതു തെരഞ്ഞെടുപ്പ് വോട്ടിംഗ് ജൂണ്‍ 1നാണ് അവസാനിക്കുക. ആദ്യ ഘട്ടം ഏപ്രിൽ 19നും രണ്ടാം ഘട്ടം ഏപ്രിൽ 26നും മൂന്നാം ഘട്ടം മെയ് ഏഴിനും നാലാം ഘട്ടം മെയ് 13നും അഞ്ചാം ഘട്ടം മെയ് 20നും ആറാം ഘട്ടം മെയ് 25നും ഏഴാം ഘട്ടം ജൂൺ ഒന്നിനും നടക്കും. ആദ്യ രണ്ട് ഘട്ടങ്ങളുടെ വിജ്ഞാപനം വന്നുകഴിഞ്ഞു. കേരളത്തിൽ രണ്ടാം ഘട്ടത്തിൽ ഏപ്രിൽ 26നാണ് വോട്ടിംഗ് നടക്കുക. ജൂൺ നാലിനാണ് രാജ്യമെമ്പാടും വോട്ടെണ്ണൽ.
Read more: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് പകരം ബാലറ്റ് പേപ്പറോ? Fact Check
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam