തട്ടിക്കൊണ്ടു പോയതല്ല, ദാരിദ്ര്യത്തെ തുടര്‍ന്ന് പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി; ഞെട്ടിക്കുന്ന കണ്ടെത്തല്‍

By Web TeamFirst Published Mar 14, 2021, 8:49 AM IST
Highlights

കൊലപാതകികളെ കണ്ടെത്താന്‍ പൊലീസ് നടത്തിയ അന്വേഷത്തിലാണ് മനസാക്ഷിയെ നടുക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. കുട്ടിയെ കാണാതായ ദിവസം മുത്തശ്ശിയും മുതുമുത്തശ്ശിയും കുഞ്ഞിനെ എടുത്ത് പോകുന്നതായി കണ്ടെന്ന് ഒരു പുരോഹിതന്‍ പൊലീസിനെ അറിയിച്ചു.
 

ബെംഗളൂരു: കര്‍ണാടകത്തിലെ രാമ നഗര ജില്ലയില്‍ ഭിന്ന ശേഷിക്കാരിയായ പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ വന്‍ വഴിത്തിരിവ്. ചികിത്സാ ചെലവിന് പണമില്ലാത്തിനില്‍ കുട്ടിയെ കുടുംബാംഗങ്ങള്‍ തന്നെ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. രാമനഗര ജില്ലയിലെ കനകപുരയിലാണ് ദാരിദ്ര്യത്തെ തുടര്‍ന്ന് പിഞ്ചു കുഞ്ഞിന്റെ ജീവനെടുത്തത്.

കെമിക്കല്‍ ഫാക്ടറിയിലെ തൊഴിലാളികളായ ശങ്കറിന്റെയും മാനസയുടേയും മകളായ രണ്ടുവയസ്സുകാരി മഹാദേവിയാണ് കൊലചെയ്യപ്പെട്ടത്. കഴിഞ്ഞ ആഴ്ചയാണ് കുഞ്ഞിന്റെ മൃതദേഹം വീട്ടില്‍ നിന്ന് ആറ് കിലോമീറ്റര്‍ മാറിയുള്ള കൃഷിയിടത്തിലെ പോട്ടക്കിണറ്റില്‍ കണ്ടെത്തിയത്. കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയി കൊന്നു എന്നാണ് മാതാപിതാക്കള്‍ ആദ്യം പൊലീസിനെ അറിയിച്ചത്.

കൊലപാതകികളെ കണ്ടെത്താന്‍ പൊലീസ് നടത്തിയ അന്വേഷത്തിലാണ് മനസാക്ഷിയെ നടുക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. കുട്ടിയെ കാണാതായ ദിവസം മുത്തശ്ശിയും മുതുമുത്തശ്ശിയും കുഞ്ഞിനെ എടുത്ത് പോകുന്നതായി കണ്ടെന്ന് ഒരു പുരോഹിതന്‍ പൊലീസിനെ അറിയിച്ചു. തിരിച്ചുവരുമ്പോള്‍ ഇവര്‍ക്കൊപ്പം കുട്ടി ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തി.

തുടര്‍ന്ന് നടന്ന ചേദ്യംചെയ്യലില്‍ രണ്ട് സ്ത്രീകളും പൊലീസിനോട് കുറ്റം സമ്മതിച്ചു. കുഞ്ഞിന്റെ മാതാപിതാക്കളുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നും കൊലപാതകമെന്നും ഇവര്‍ പൊലീസിനെ അറിയിച്ചു. കുട്ടിക്ക് സംസാര ശേഷി ഇല്ലെന്നും കൈകാലുകള്‍ അനങ്ങുന്നുണ്ടായിരുന്നില്ലെന്നും മാതാപിതാക്കള്‍ പറയുന്നു. ചികിത്സയ്ക്ക് പ്രതിമാസം ആവശ്യമായ 10,000 താങ്ങാനവുന്നില്ല. അതിനാല്‍ തങ്ങളുടേയും കുഞ്ഞിന്റേയും കഷ്ടപ്പാടുകള്‍ അവസാനിപ്പിക്കാന്‍ അവര്‍ അവളെ കൊന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍, അമ്മ, മുത്തശ്ശി, മുതുമുത്തശ്ശി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
 

click me!