
ബംഗളൂരു: വസ്ത്രം മുഷിഞ്ഞതാണെന്ന കാരണത്താൽ കർഷകന് യാത്ര നിഷേധിച്ച് ബംഗളൂരു മെട്രോ. തലയില്‍ ചാക്കും ചുമന്നെത്തിയ കർഷകനെയാണ് വസ്ത്രം മുഷിഞ്ഞതാണെന്ന കാരണം പറഞ്ഞ് മെട്രോയിലെ ജീവനക്കാർ അപമാനിച്ചത്. സംഭവത്തിന്‍റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ സെക്യൂരിറ്റി സൂപ്പർവൈസറെ പിരിച്ചുവിട്ടു.
രാജാജി നഗർ മെട്രോ സ്റ്റേഷനിലാണ് സംഭവം. കയ്യില്‍ ടിക്കറ്റ് ഉണ്ടായിരുന്നിട്ടും തലയില്‍ ചുമടുമായെത്തിയ കർഷകനെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞുവെയ്ക്കുകയായിരുന്നു. ചെക്ക് പോയിന്‍റിലെ ലഗേജ് സ്കാനറിന് സമീപത്തുവെച്ചാണ് കർഷകനെ തടഞ്ഞത്. കാർത്തിക് സി ഐരാനി എന്നയാൾ കർഷകന് യാത്ര നിഷേധിച്ചതിനെ ചോദ്യംചെയ്യുന്നതാണ് വീഡിയോയിലുള്ളത്. കർഷകന്‍റെ തലച്ചുമടിൽ വസ്ത്രങ്ങളാണ് ഉണ്ടായിരുന്നത്. ബംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിൻ്റെ (ബിഎംആർസിഎൽ) നിയമങ്ങളുടെ ലംഘനമൊന്നും കർഷകന്‍ നടത്തിയിട്ടില്ലെന്ന് കാർത്തിക് പറഞ്ഞു.
കർഷകൻ സുരക്ഷാ ഭീഷണി അല്ലെന്നും കുറച്ച് വസ്ത്രങ്ങള്‍ കൂടെ കൊണ്ടുപോകുന്നത് ബംഗളൂരു മെട്രോ റെയില്‍ കോർപ്പറേഷൻ ലിമിറ്റഡിന്‍റെ (ബിഎംആർസിഎൽ) നിയമങ്ങള്‍ക്ക് എതിരല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർന്ന് കർഷകനെ മെട്രോയിൽ കയറാൻ അനുവദിച്ചു. ഈ സംഭവത്തിന്‍റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കർഷകനുണ്ടായ അസൌകര്യത്തില്‍ ബിഎംആർസിഎൽ ഖേദപ്രകടനം നടത്തി. നമ്മ മെട്രോ എല്ലാവർക്കും യാത്ര ചെയ്യാനുള്ളതാണെന്നും വ്യക്തമാക്കി.