
ചെന്നൈ: ഐഐടി മദ്രാസിൽ മലയാളി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവത്തിൽ തമിഴ്നാട് മുഖ്യമന്ത്രി ഇടപെടുന്നു. കേസിന്റെ നിലവിലെ സ്ഥിതി അറിയാൻ സംസ്ഥാന പൊലീസ് മേധാവിയെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. ഫാത്തിമ ലത്തീഫിന്റെ പിതാവും കുടുംബാംഗങ്ങളും മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി അറിയിച്ചതിന് പിന്നാലെയാണ് നടപടി.
അതേസമയം പൊലീസിനെതിരെ ഫാത്തിമയുടെ പിതാവ് ലത്തീഫ് രംഗത്ത് വന്നിട്ടുണ്ട്. ഫാത്തിമയുടെ ആത്മഹത്യക്ക് ശേഷമുള്ള അന്വേഷണത്തിൽ തമിഴ്നാട് പൊലീസിന് വീഴ്ച പറ്റിയതായി അദ്ദേഹം ആരോപിച്ചു. ഫാത്തിമയുടെ മുറി സീൽ ചെയ്യുന്നതിൽ പൊലീസിന് വീഴ്ച പറ്റി. ആത്മഹത്യാക്കുറിപ്പ് എഫ്ഐആറിനൊപ്പം വച്ചില്ലെന്നും ഫാത്തിമയുടെ പിതാവ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടിട്ടും പൊലീസ് നൽകിയില്ലെന്നും ലത്തീഫ് ആരോപിച്ചു.
ഇതിനിടെ, ഫാത്തിമ ലത്തീഫയുടെ ആത്മഹത്യയിൽ കൃത്യമായ അന്വേഷണം ഉറപ്പാക്കുമെന്ന് തമിഴ്നാട് പൊലീസ് ഉറപ്പുനൽകിയിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ കേരള നിയമസഭയിൽ അറിയിച്ചു. എം നൗഷാദിന്റെ സബ്മിഷന്, മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി ജി സുധാകരനാണ് നിയമസഭയിൽ മറുപടി നൽകിയത്. കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട് പൊലീസ് മേധാവിയോട് സംസ്ഥാന ഡിജിപി ലോക്നാഥ് ബെഹ്റ സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ അധ്യാപകര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് മദ്രാസ് ഐഐടി ക്യാംപസിനകത്തും പുറത്തും ശക്തമായ പ്രതിഷേധമാണ് ഇന്നുണ്ടായത്. ഐഐടി ഡയറക്ടറുടെ വാഹനം വിദ്യാര്‍ത്ഥികള്‍ തടഞ്ഞു. എസ്എഫ്ഐയും ഡിഎംകെയും യൂത്ത് കോണ്‍ഗ്രസും പ്രതിഷേധ മാര്‍ച്ച് നടത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam