
ദില്ലി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽവി ഭയന്ന ബിജെപി സ്ഥാനാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയതായി ആംആദ്മി പാർട്ടി ആരോപണം. സൂറത്ത് ഈസ്റ്റ് സ്ഥാനാർത്ഥി കാഞ്ചൻ ജരിവാലയെയാണ് തട്ടിക്കൊണ്ടുപോയതെന്നാണ് ആംആദ്മി ആരോപിക്കുന്നത്.
ചൊവ്വാഴ്ച മുതൽ ജരിവാലയെയും കുടുംബാംഗങ്ങളെയും കാണാതായതായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. സ്ഥാനാർത്ഥിയെ അവസാനമായി കണ്ടത് സൂറത്തിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയ്‌ക്കാണെന്നും ആംആദ്മി നേതാവ് പറയുന്നു.
റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലെത്തിയ ജാരിവാലയെ നാമനിർദ്ദേശ പത്രിക പിൻവലിക്കാന്‍ ഭീഷണിപ്പെടുത്തിയെന്ന് സിസോദിയ ആരോപിച്ചു. ഈ തെരഞ്ഞെടുപ്പിൽ ഗുജറാത്തിൽ ബിജെപി ദയനീയമായി തോൽക്കുകയാണെന്നും സൂറത്ത് ഈസ്റ്റിൽ നിന്നുള്ള ഞങ്ങളുടെ സ്ഥാനാർത്ഥിയെ തട്ടിക്കൊണ്ടുപോകുന്ന തലത്തിലേക്ക് അവര്‍ തരംതാഴ്ന്നുവെന്ന് സിസോദിയ ദില്ലിയില്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
തോൽവി ഭയന്ന് ബിജെപി ഗുണ്ടകൾ സൂറത്തിൽ നിന്നുള്ള എഎപി സ്ഥാനാർത്ഥി കഞ്ചൻ ജരിവാലയെ തട്ടിക്കൊണ്ടുപോയി. ജരിവാലയുടെ നാമനിർദേശ പത്രിക റദ്ദാക്കാൻ ബിജെപി ഗുണ്ടകളും ശ്രമിച്ചെങ്കിലും റിട്ടേണിംഗ് ഓഫീസർക്ക് പത്രികയിൽ അപാകത ഇല്ലാതിരുന്നതിനാൽ അതിന് സാധിച്ചില്ലെന്നും സിസോദിയ ആരോപിച്ചു.
ഇത് ഞങ്ങളുടെ സ്ഥാനാർത്ഥിയെ തട്ടിക്കൊണ്ടുപോകൽ മാത്രമല്ല, ജനാധിപത്യത്തെ തട്ടിക്കൊണ്ടുപോകലാണെന്നും ഗുജറാത്തിൽ ഇത് വളരെ അപകടകരമായ സാഹചര്യമാണെന്നും സിസോദിയ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്താനും. ഞങ്ങളുടെ പാർട്ടിയുടെ സ്ഥാനാർത്ഥിയെയും കുടുംബാംഗങ്ങളെയും കണ്ടെത്താനും തിരികെ കൊണ്ടുവരാനും ശ്രമം നടത്തണമെന്ന് ആംആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
ഗുജറാത്ത് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സംഭവത്തില്‍ ഇടപെട്ടില്ലെന്ന് വിമർശിച്ച സിസോദിയ. തങ്ങളുടെ പരാതിയില്‍ ഒരു നടപടിയും എടുത്തില്ലെന്നും ആരോപിച്ചു. സംഭവത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ പ്രവര്‍ത്തനവും സംശയകരമാണ് എന്ന് സിസോദിയ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ആംആദ്മി പാര്‍ട്ടി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിനെ നേരിട്ട് കണ്ട് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്.
സൂറത്ത് ഈസ്റ്റ് മണ്ഡലത്തിൽ ബിജെപിയെ തോൽപ്പിക്കാൻ പോകുന്ന ഞങ്ങളുടെ സ്ഥാനാർത്ഥിയെ തട്ടിക്കൊണ്ടുപോയത് ഒരു സാധാരണ സംഭവമല്ല. ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനും നീതിയുക്തവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് സംസ്ഥാനത്ത് നടത്താനും തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുന്നതായി സിസോദിയ പറഞ്ഞു.
തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് സിസോദിയയും മറ്റ് പാർട്ടി നേതാക്കളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന് പുറത്ത് പ്രകടനം നടത്തി. നിരവധി പാർട്ടി നേതാക്കളും പ്രവർത്തകരും സ്ഥലത്ത് തടിച്ചുകൂടി ബിജെപിക്കെതിരെ മുദ്രാവാക്യം വിളിച്ചു.