
ദില്ലി: ദില്ലിയിലെ സാകേത് കോടതിയിലെ ലോക്കപ്പില്‍ വിചാരണത്തടവുകാരന്‍ കൊല്ലപ്പെട്ടു. 24 കാരനായ അമൻ എന്ന യുവാവാണ് കൊല്ലപ്പെട്ട്. അമനൊപ്പം ലോക്കപ്പിൽ ഉണ്ടായിരുന്ന രണ്ട് തടവുകാരാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. കോടതി വളപ്പില്‍ത്തന്നെയുള്ള ലോക്കപ്പിൽ വ്യാഴാഴ്ചയാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനുപിന്നിലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
കൊല്ലപ്പെട്ട അമന്‍ എന്ന തടവുപുള്ളിയും, ഇയാളെ കൊലപ്പെടുത്തിയവരിൽ ഒരാളായ ജിതേന്ദര്‍ എന്ന വ്യക്തിയുമായും 2024ലുണ്ടായ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തിഹാര്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന ഇവരെ വിചാരണ നടപടികള്‍ക്കായാണ് ദില്ലിയിലെ സാകേത് കോടതിയിലെത്തിച്ചത്. 2024ൽ അമനും ജിതേന്ദറും തമ്മിലുണ്ടായ തർക്കത്തിൽ അമന്‍ കത്തി കൊണ്ട് ജിതേന്ദറേയും സഹോദരനേയും കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു.
കോടതിയിലെ ലോക്കപ്പിൽ വെച്ച് കണ്ടുമുട്ടിയ തടവുകാർ ഇതിനെ ചൊല്ലി വാക്കുതർക്കത്തിലേർപ്പെട്ടു. തുടർന്ന് പ്രകോപിതനായ പ്രതി ജിതേന്ദറും മറ്റൊരു തടവുകാരനായ ജയ്‌ദേവും ചേര്‍ന്ന് അമനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. അമനെ ഉടനെ തന്നെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam