
ദില്ലി: ബീഹാറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ വെടിവെയ്പ്പിൽ ജൻ സുരാജ് പാർട്ടി പ്രവർത്തകൻ കൊല്ലപ്പെട്ടു. ദുലാർചന്ദ് യാദവ് എന്നയാളാണ് കൊല്ലപ്പെട്ടത്. പറ്റ്നയിലെ മൊകാമ മേഖലയിൽ വാഹന റാലിക്കിടെ കാറിൽ വെച്ചാണ് ഇയാൾക്ക് വെടിയേറ്റത്. വാഹന റാലി കടന്നുപോകുന്നതിനിടെ ഇരുഭാഗത്തു നിന്നും വെടിവെയ്പ്പുണ്ടായെന്നാണ് പൊലീസ് പറയുന്നത്. അക്രമികളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. പിന്നിൽ ജെഡിയു സ്ഥാനാർത്ഥിയും പ്രവർത്തകനുമാണെന്ന് ജൻ സുരാജ് പാർട്ടി ആരോപിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.