ഹിന്ദു മതത്തിൽപ്പെട്ട പെൺകുട്ടിയെ മതം മാറ്റത്തിന് പ്രേരിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. പെൺകുട്ടിയുടെ അച്ഛൻ പരാതി നൽകിയതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു.
ദില്ലി: ഉത്തർപ്രദേശിലെ നിർബന്ധിത മതപരിവർത്തന നിരോധന നിയമപ്രകാരമുള്ള ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ബറേലി സ്വദേശി ഒവൈസ് അഹമ്മദാണ് അറസ്റ്റിലായത്. ഹിന്ദു മതത്തിൽപ്പെട്ട പെൺകുട്ടിയെ മതം മാറ്റത്തിന് പ്രേരിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. പെൺകുട്ടിയുടെ അച്ഛൻ പരാതി നൽകിയതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു.
കഴിഞ്ഞ ദിവസമാണ് യുപിയിൽ ലൗ ജിഹാദിനെതിരായ ഓർഡിനൻസിന് യോഗി ആദിത്യനാഥ് മന്ത്രിസഭ അംഗീകാരം നൽകിയത്. ബലമായോ ഭീഷണിപ്പെടുത്തിയോ നടത്തുന്ന മതപരിവർത്തനത്തിന് ഒന്ന് മുതൽ 5 വർഷം വരെ തടവും 15,000 രൂപ പിഴയും ചുമത്താവുന്നതാണ് നിയമം. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിലെ കുട്ടികളേയോ, സ്ത്രീകളേയോ മതപരിവർത്തനം നടത്തിയാൽ 3 മുതൽ 10 വരെ തടവും 25,000 രൂപ പിഴയും ചുമത്താമെന്നും നിയമത്തിൽ പറയുന്നു.
Also Read: യോഗി സർക്കാരിന്റെ പുതിയ മതംമാറ്റവിരുദ്ധ നിയമത്തിലെ കുരുക്കുകൾ ഇങ്ങനെ
അതിനിടെ ഹിന്ദു-മുസ്ലീം വിവാഹങ്ങളിൽ ലൗ ജിഹാദെന്ന് ആരോപണം ഉയരുന്നിതിടെ പങ്കാളികളെ തിരഞ്ഞെടുക്കാനുള്ള അവകാശം മൗലിക അവകാശത്തിന്റെ ഭാഗമാണെന്ന് അലഹബാദ് ഹൈക്കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചു. മുസ്ലിം പുരുഷനെതിരെ ഭാര്യയുടെ മാതാപിതാക്കൾ നൽകിയ കേസ് തള്ളിക്കൊണ്ടാണ് കോടതിയുടെ വിധി. കാണ്‍പൂരിൽ ലൗജിഹാദെന്ന് ആരോപണം ഉയർന്ന പതിനാല് കേസുകളിൽ തെളിവുകൾ കണ്ടെത്താനായില്ലെന്നും പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് നൽകി.