
ദില്ലി: പുസ്തകവിവാദത്തിൽ ആദ്യമായി പ്രതികരിച്ച് കരസേന മുന്‍ മേധാവി ജനറൽ എം എം നരെവന. പെൻഗ്വിൻ ബുക്സിന്റെ പ്രതികരണം നരവനെ പങ്കുവെച്ചു. പുസ്തകം ഒരു രീതിയിലും പ്രസിദ്ധീകരിച്ചിട്ടില്ല എന്ന പെൻഗ്വിൻ ബുക്സിന്റെ പ്രതികരണമാണ് നരവനെ പങ്കുവെച്ചിരിക്കുന്നത്. വിവാദത്തിൽ നരവനെയുടെ ആദ്യ പ്രതികരണമാണിത്.
അതേ സമയം, നരെവനയുടെ പുസ്തകത്തിൻ്റെ പതിപ്പ് പുറത്തായതിൽ ഗൂഢാലോചന സംശയിക്കുകയാണ് ദില്ലി പൊലീസ്. പുസ്തകത്തിൻ്റെ ഹാർഡ് കോപ്പി രാഹുൽ ഗാന്ധി പ്രദർശിപ്പിച്ചതും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തി. എന്നാൽ പുസ്തകം വാങ്ങാമെന്ന നരവനെയുടെ ട്വീറ്റ് കോൺഗ്രസ് പുറത്തുവിട്ടിരുന്നു. എന്നാൽ പുസ്തകം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്നാണ് പെൻഗ്വിൻ ബുക്കിന്റെ വിശദീകരണം.
ജനറൽ നരവനെയുടെ പുസ്തകം പുറത്ത് വന്നത് എങ്ങനെ എന്നതിനെ ചൊല്ലി വിവാദം കത്തുകയാണ്. കേന്ദ്രപ്രതിരോധ മന്ത്രാലയം അനുമതി നൽകാത്ത പുസ്തകത്തിന്റെ പകർപ്പ് പുറത്ത് വന്നതിൽ ദില്ലി പൊലീസ് സ്പെഷ്യൽ സെൽ അന്വേഷണം തുടങ്ങിയിരുന്നു. പകർപ്പുകൾ പുറത്തുവന്നതിൽ ആസൂത്രിത ശ്രമമുണ്ടായി എന്നാണ് സ്പെഷ്യൽ സെൽ വ്യക്തമാക്കുന്നത്. ചൈനീസ് സംഘർഷവുമായി ബന്ധപ്പെട്ട വിഷയം രാഹുൽ പരാമർശിച്ചതിന് പിന്നാലെയാണ് ഇതിന്റെ പിഡിഎഫ് വ്യാപകമായി പ്രചരിച്ചത്. കൂടാതെ പുസ്തകത്തിന്റ പകർപ്പുമായി രാഹുൽ സഭയിലും എത്തി. എന്നാൽ പുസ്തകം ഇതുവരെ അച്ചടിക്കുകയോ ഡിജിറ്റൽ രൂപത്തിൽപോലും വിതരണം ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് പ്രസാധകരായ പെൻഗ്വിൻ ബുക്ക്സ് വിശദീകരണം നൽകി
പ്രസാധകർ പുസ്തകം പുറത്തിറക്കിയിട്ടില്ലെന്ന് പറയുമ്പോൾ രാഹുൽ ഏത് പുസ്തകമാണ് ഉയർത്തിയതെന്ന് വിശദീകരിക്കണമെന്നാണ് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്. രാഹുൽ ഗാന്ധിക്കെതിരെ കടുത്ത നടപടി വേണമെന്നും ബിജെപി എംപി നിഷികാന്ത് ദുബേ ആവശ്യപ്പെട്ടു. എന്നാൽ 2023ൽ പുസ്തകം ആമസോണിൽ നിന്ന് വാങ്ങാമെന്ന് കാണിച്ച് നരവനെ നൽകിയ ട്വീറ്റാണ് കോൺഗ്രസ് ആയുധമാക്കുന്നത്. നരവനെയാണോ ആമസോണാണോ കള്ളം പറയുന്നതെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. പുസ്തകം ആമസോണിൽ നിന്ന് വാങ്ങിയതാണെന്നാണ് കെസി വേണുഗോപാലിന്റെ പ്രതികരണം. എന്നാൽ പുസ്തകം ഇറങ്ങുന്നതിന് മുൻപുള്ള പ്രീ ഓർഡർ പരസ്യമാണ് ട്വീറ്റിൽ പ്രസാധകർ നൽകിയത്. ഇതാണ് നരവനെ പങ്കുവച്ചത്. അനുമതി ലഭിക്കാത്തതിനെ തുടർന്ന് പ്രീഓർഡർ പിന്നീട് റദ്ദാക്കിയെന്നാണ് വിവരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam