
ശ്രീനഗർ: ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്ഥാന്റെ ഡ്രോൺ നീക്കങ്ങൾ ഇന്ത്യൻ സൈന്യം തകർത്തു. രാജൗരി ജില്ലയിലെ നൗഷേര സെക്ടറിൽ അതിർത്തി കടന്നെത്തിയ പാക് ഡ്രോണിന് നേരെ സൈന്യം വെടിയുതിർത്തു. ഇന്ന് മാത്രം അഞ്ചോളം ഡ്രോൺ നുഴഞ്ഞുകയറ്റ ശ്രമങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി അതിർത്തിയിൽ സുരക്ഷ അതീവ ജാഗ്രതയിലാണ്.
ഞായറാഴ്ച വൈകുന്നേരം 6.35-ഓടെ നൗഷേര സെക്ടറിലെ ഗനിയ-കൽസിയാൻ ഗ്രാമത്തിന് മുകളിലാണ് ആദ്യ ഡ്രോൺ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ സൈന്യം മെഷീൻ ഗണ്ണുകൾ ഉപയോഗിച്ച് വെടിയുതിർത്തു. ഇതോടെ ഡ്രോൺ പാക് അതിർത്തിയിലേക്ക് തന്നെ തിരിച്ചുപോയി. രാജൗരിയിലെ തന്നെ ഖബ്ബർ ഗ്രാമത്തിലും, സാംബയിലെ രാംഗഡ് സെക്ടറിലും, പൂഞ്ചിലെ മങ്കോട്ട് സെക്ടറിലും ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടു.
കഴിഞ്ഞ ദിവസം സാംബ സെക്ടറിൽ പാക് ഡ്രോൺ വർഷിച്ച ആയുധശേഖരം സുരക്ഷാ സേന കണ്ടെത്തിയിരുന്നു. രണ്ട് പിസ്റ്റളുകൾ, മൂന്ന് മാഗസിനുകൾ, ഒരു ഗ്രനേഡ് എന്നിവയാണ് കണ്ടെടുത്തത്. കഴിഞ്ഞ വർഷം നടന്ന 'ഓപ്പറേഷൻ സിന്ദൂർ' വഴി പാകിസ്ഥാന്റെ നിരവധി ഡ്രോണുകൾ ഇന്ത്യ വെടിവെച്ചിട്ടിരുന്നു. ഇതോടെ കുറഞ്ഞുവന്ന ഡ്രോൺ നീക്കങ്ങൾ ഇപ്പോൾ വീണ്ടും സജീവമാകുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ആയുധങ്ങളോ മയക്കുമരുന്നോ അതിർത്തിയിൽ നിക്ഷേപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സൈന്യം മേഖലയിൽ വ്യാപക തെരച്ചിൽ ആരംഭിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായ നിരീക്ഷണ സംവിധാനങ്ങളും ആധുനിക ഡ്രോൺ വിരുദ്ധ സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് ഇന്ത്യ ഇപ്പോൾ അതിർത്തി കാക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam