
അഹമ്മദാബാദ്: ഗുജറാത്തിൽ വിദേശ പൗരൻ റെയിൽവേ പൊലീസിന്‍റെ കസ്റ്റഡിയിൽ ഇരിക്കെ മരിച്ചു. മുംബൈയിൽ നിന്നും ദില്ലിയിലേക്ക് പോവുകയായിരുന്നു ഇയാൾ. ട്രെയിനിൽ വച്ച് സഹയാത്രികരുമായി തർക്കം ഉണ്ടായതിനെ തുടർന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തർക്കത്തിനിടെ ഇയാൾ ഫയർ എക്സ്റ്റിഗ്യുഷർ പ്രയോഗിച്ചതായി സഹയാത്രികർ പറഞ്ഞു. ഇതോടെ സൂറത്തിൽ വച്ച് വിദേശിയെയും മറ്റു രണ്ടു യാത്രക്കാരെയും റെയിൽവേ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന ഗോൾഡൻ ടെമ്പിൾ എക്സ്പ്രസിൽ ജനറൽ കോച്ചിൽ വെച്ചാണ് വിദേശ പൗരൻ ഫയർ എക്സ്റ്റിഗ്യുഷർ ഉപയോഗിച്ചത്. തുടർന്ന് റെയിൽവേ പൊലീസ് എത്തി. ആർപിഎഫ് ഉദ്യോഗസ്ഥർ സംസാരിച്ച് ഇയാളെ ശാന്തനാക്കാൻ ശ്രമിച്ചെങ്കിലും കൂടുതൽ അക്രമകാരിയായി മാറുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. തുടർന്ന് ട്രെയിൻ സൂററ്റിൽ എത്തിയപ്പോഴാണ് കസ്റ്റഡിയിൽ എടുത്തത്. കസ്റ്റഡിയിൽ ചോദ്യം ചെയ്യലിനിടെ പ്രതി ബോധരഹിതനായി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
മരിച്ചയാൾക്ക് ഏകദേശം 45 വയസ്സ് പ്രായം വരുമെന്ന് പൊലീസ് പറഞ്ഞു. എന്നാൽ ഇയാളുടെ പക്കൽ നിന്ന് പാസ്‌പോർട്ടോ വിസയോ മറ്റ് തിരിച്ചറിയൽ രേഖകളോ ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല. റെയിൽവേ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam