
അഹമ്മദാബാദ്: യുവതിയെ വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ലിവ് ഇൻ പങ്കാളിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. 23 കാരിയായ നന്ദിനി ബൊസാമിയയെ ആണ് രാജ്കോട്ടിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഗുജറാത്തിലെ ജേത്പൂർ നഗരസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ എഎപി സ്ഥാനാർത്ഥിയായി നന്ദിനി മത്സരിച്ചിരുന്നു. നന്ദിനി ജീവനൊടുക്കിയതാണ് എന്നാണ് പൊലീസിന്‍റെ നിഗമനം. അതേസമയം നന്ദിനിയെ ലിവ്-ഇൻ പങ്കാളി കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി.
വിവാഹിതനായ അസ്‌ലം ഹുസൈൻ സമ എന്നയാളോടൊപ്പം കഴിഞ്ഞ ഒരു വർഷമായി നന്ദിനി ലിവ്-ഇൻ ബന്ധത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അസ്‌ലം ജുനാഗഢിലുള്ള ഭാര്യയെ കാണാൻ ഇടയ്ക്കിടെ പോകുന്നത് നന്ദിനിയെ വിഷമിപ്പിച്ചു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. രാജ്‌കോട്ട് സിറ്റി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നന്ദിനി മാനസിക വിഷമത്തിലായിരുന്നെന്നും ഇതാകാം കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചതെന്നും അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ബി ജെ ചൗധരി മാധ്യമങ്ങളോട് പറഞ്ഞു.
മരണത്തിന് തൊട്ടുമുമ്പ് നന്ദിനി തന്‍റെ അനിയത്തിക്ക് വാട്സാപ്പിൽ സന്ദേശം അയച്ചിരുന്നതായി പൊലീസ് പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരമാണ് ഈ തീരുമാനമെടുക്കുന്നതെന്നും മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും സന്ദേശത്തിൽ ഉണ്ടായിരുന്നു. നന്ദിനിയുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കോൾ റെക്കോർഡുകളും കുടുംബാംഗങ്ങളുടെ മൊഴികളും പൊലീസ് പരിശോധിച്ചു വരികയാണ്.
എന്നാൽ നന്ദിനിയുടെ കൈകളിൽ പാടുകളും കഴുത്തിൽ നഖം കൊണ്ടുള്ള പോറലുകളും ഉണ്ടായിരുന്നതായി സഹോദരി രൂപൽ ബൊസാമിയ ആരോപിച്ചു. സംഭവത്തിന് ശേഷം അസ്‌ലം ഒളിവിലാണെന്നും അയാളുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്നും കുടുംബം പറഞ്ഞു. അതിനാൽ നടന്നത് കൊലപാതകമാണെന്ന് കുടുംബം സംശയിക്കുന്നു. 2025-ലെ ജേത്പൂർ -നവാഗഢ് നഗരസഭാ തെരഞ്ഞെടുപ്പിൽ എഎപി സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും നന്ദിനി പരാജയപ്പെട്ടിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam