
ഭോപ്പാൽ: ഒരു ചെറിയ ഖനന ശ്രമത്തിലൂടെ രണ്ട് സുഹൃത്തുക്കളുടെ ജീവിതം തന്നെ മാറിയിരിക്കുകയാണ്. കുഴിച്ച് കുഴിച്ച് ചെന്നപ്പോൾ 50 ലക്ഷം രൂപയിലധികം വിലമതിക്കുന്ന 15.34 കാരറ്റ് ഗുണമേന്മയുള്ള വജ്രമാണ് ഇവർ കണ്ടെത്തിയത്. മധ്യപ്രദേശിലെ പന്നയിലെ രാണിഗഞ്ച് നിവാസികളായ 24 വയസുള്ള സതീഷ് ഖാതിക്, 23 വയസുള്ള സാജിദ് മുഹമ്മദ് എന്നിവർ കൃഷ്ണ കല്യാൺപൂരിൽ ഖനന ലൈസൻസ് എടുത്തിട്ട് വെറും 20 ദിവസമേ ആയിട്ടുള്ളൂ. കുടുംബങ്ങളെ പോറ്റാനും സഹോദരിമാരുടെ വിവാഹത്തിന് പണം കണ്ടെത്താനുമുള്ള ആഗ്രഹമാണ് ഇവരെ ഖനനത്തിലേക്ക് കൊണ്ടെത്തിച്ചത്.
പ്രതീക്ഷിച്ചതിലും വേഗത്തിൽ ഇവർക്ക് ഭാഗ്യം ലഭിച്ചു. കണ്ടെത്തിയ വജ്രം ഇപ്പോൾ പന്നാ ഡയമണ്ട് ഓഫീസിൽ നിക്ഷേപിച്ചിരിക്കുകയാണ്, ഇത് അടുത്ത ലേലത്തിൽ വിൽക്കും. "ഈ വജ്രം ഞങ്ങളുടെ കുടുംബത്തിന്‍റെ സാമ്പത്തിക ബുദ്ധിമുട്ട് ലഘൂകരിക്കാനും സഹോദരിമാരുടെ വിവാഹത്തിന് പണം നൽകാനും സഹായിക്കും. ബാക്കിയുള്ള തുക ഞങ്ങളുടെ ബിസിനസുകളിൽ നിക്ഷേപിക്കാൻ ഞങ്ങൾ പദ്ധതിയിടുന്നു" സതീഷ് ഖാതിക് പറഞ്ഞു. സാജിദ് മുഹമ്മദും സന്തോഷം പ്രകടിപ്പിച്ചു. "ഞങ്ങൾ അതീവ സന്തോഷത്തിലാണ്. ഈ കണ്ടെത്തൽ ഞങ്ങളുടെ ജീവിതം മാറ്റിമറിച്ചു" അദ്ദേഹം പറഞ്ഞു.
സുഹൃത്തുക്കളുടെ ലളിതമായ പശ്ചാത്തലം അവരുടെ നേട്ടത്തിന്‍റെ മാറ്റുകൂട്ടുന്നുണ്ട്. സതീഷ് ഒരു ഇറച്ചി കട നടത്തുകയാണ്. സാജിദ് ഒരു പഴക്കടയിലാണ് ജോലി ചെയ്യുന്നത്. സാജിദിന്‍റെ മുത്തശ്ശനും അച്ഛനും പതിറ്റാണ്ടുകളായി ഈ പ്രദേശത്ത് ഖനനം നടത്തിയിരുന്നെങ്കിലും, അവരുടെ വിജയങ്ങൾ പരിമിതമായിരുന്നു. എന്നാൽ വെറും 20 ദിവസങ്ങൾ കൊണ്ട് സാജിദ് ഈ സുപ്രധാന കണ്ടെത്തലിലൂടെ ചരിത്രത്തിൽ ഇടം നേടി.
പന്നാ മിനറൽ ആൻഡ് ഡയമണ്ട് ഓഫീസർ രവി പട്ടേൽ ഈ വിവരങ്ങൾ സ്ഥിരീകരിച്ചു. "കൃഷ്ണ കല്യാൺപൂരിൽ 20 ദിവസം മുൻപാണ് ഈ ഖനി സ്ഥാപിച്ചത്. 50 ലക്ഷം രൂപയിൽ അധികം വിലമതിക്കുന്ന വജ്രം പന്നാ ഡയമണ്ട് ഓഫീസിൽ നിക്ഷേപിച്ചിട്ടുണ്ട്. ഇത് അടുത്ത ലേലത്തിൽ ഉൾപ്പെടുത്തും," അദ്ദേഹം പറഞ്ഞു. ഇരുവരും ലേലത്തിൽ നിന്ന് ലഭിക്കുന്ന പണം തുല്യമായി പങ്കുവെക്കാനും, സഹോദരിമാരുടെ വിവാഹത്തിന് മുൻഗണന നൽകാനും ബാക്കിയുള്ള തുക ബിസിനസിൽ നിക്ഷേപിക്കാനും പദ്ധതിയിടുന്നു. പന്നയിലെ ഈ സമ്പന്നമായ വജ്ര ശേഖര ഭൂമിയിൽ ഈ സുഹൃത്തുക്കൾക്ക് ലഭിച്ച ഈ അപൂർവ ഭാഗ്യം വലിയ വാർത്തയായി മാറിയിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam