
നാഗ്പൂർ: ഗുണ്ടാത്തലവന്റെ ഭാര്യയുമായി പ്രണയ ബന്ധത്തിലായ ഗുണ്ടാ സംഘത്തിലെ അംഗം അഭയം തേടി പൊലീസ് സ്റ്റേഷനിൽ. ഗുണ്ടാത്തലവന്റെ ഭാര്യയും ഇയാളും ബൈക്കിൽ പോകുമ്പോൾ അപകടത്തിൽപ്പെടുകയും ഭാര്യ മരിക്കുകയും ചെയ്തതോടെയാണ് പ്രണയ ബന്ധം പുറത്തറിഞ്ഞത്. തുടർന്ന് ഗുണ്ടാസംഘം ഇയാളെ തേടി നഗരത്തിൽ തിരച്ചിൽ തുടങ്ങിയതോടെയാണ് ഇയാൾ പൊലീസ് സ്റ്റേഷനിൽ എത്തിയത്. നാഗ്പൂരിലാണ് സംഭവം. ഇപ്പ ഗ്രൂപ്പ് എന്ന ഗുണ്ടാസംഘത്തിലാണ് പ്രശ്നങ്ങളുടലെടുത്തത്.
അർഷദ് ടോപ്പി എന്ന ഗുണ്ടയാണ് സംഘത്തലവന്റെ ഭാര്യയുമായി പ്രണയത്തിലായത്. അർഷദ് ടോപ്പിയും സ്ത്രീയും ബൈക്കിൽ സഞ്ചരിക്കുമ്പോൾ ജെസിബിയുമായി കൂട്ടിയിടിച്ചു. നിസ്സാര പരിക്കുകളോടെ അർഷദ് ടോപ്പി രക്ഷപ്പെട്ടെങ്കിലും സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. രണ്ട് സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും ചികിത്സിക്കാൻ വിസമ്മതിച്ചതോടെ സ്ത്രീയെ നാഗ്പൂരിലെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ (ജിഎംസിഎച്ച്) പ്രവേശിപ്പിച്ചു. പക്ഷേ, വെള്ളിയാഴ്ച രാവിലെ അവർ മരിച്ചു.
ജിഎംസിഎച്ചിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ പരിക്കേറ്റ സ്ത്രീയോടൊപ്പം അർഷദ് ടോപ്പിയെ കാണാമായിരുന്നു. സ്ത്രീയുടെ മരണവാർത്ത പരന്നതോടെ, ഇപ്പ സംഘം ടോപ്പിയെ സംഘത്തെ വഞ്ചിച്ചവനായി പ്രഖ്യാപിക്കുകയും ഇല്ലാതാക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. തങ്ങളുടെ തലവന്റെ ഭാര്യ അപകടത്തിൽ മരിച്ചതല്ലെന്നും കൊല്ലപ്പെട്ടിരിക്കാമെന്നും സംഘം സംശയിക്കുന്നതായും പൊലീസ് കൂട്ടിച്ചേർത്തു. ജീവന്‍ ഭീഷണിയുണ്ടെന്ന് മനസ്സിലാക്കിയ ടോപ്പി വെള്ളിയാഴ്ച സംരക്ഷണം തേടി പാർഡിയിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ (ഡിസിപി) ഓഫീസിലേക്ക് എത്തി.
സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഡിസിപി അദ്ദേഹത്തെ കൊറാഡി പൊലീസ് സ്റ്റേഷനിലേക്ക് അയച്ചു, അവിടെ വെച്ച് അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തി. ഇതുവരെയുള്ള അന്വേഷണത്തിൽ സ്ത്രീ അപകടത്തിൽ മരിച്ചതാണെന്നും കൊല്ലപ്പെട്ടതാണെന്നതിന് വ്യക്തമായ തെളിവുകളൊന്നുമില്ലെന്നും പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam