
ദില്ലി: അധോലോക നായകൻ ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിലെ പ്രമുഖനായ കാലാ ജതേദി എന്ന സന്ദീപും മറ്റൊരു കേസിലെ പ്രതിയായ അനുരാധയ്ക്കും പ്രണയ സാക്ഷാത്കാരം. ദില്ലിയിലെ ദ്വാരകയിൽ അതീവ സുരക്ഷാ ക്രമീകരണങ്ങളോടെ മറ്റന്നാൾ ഇരുവരും മിന്നുകെട്ടും. ജയിൽവാസത്തിനിടെ വിവാഹത്തിനായി 6 മണിക്കൂർ പരോളാണ് കോടതി കാലാ ജദേജിക്ക് അനുവദിച്ചത്. 250 പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷയിലാണ് വിവാഹം നടക്കുന്നത്.
ദ്വാരകയിൽ വിരുന്നിനായി 51,000 രൂപയുടെ ഹാളാണ് ബുക്ക് ചെയ്തിരിക്കുന്നത്. കാലാ ജാദേതിയുടെ ഭാഗത്ത് നിന്നും 150ഓളം അതിഥികൾ ചടങ്ങിനെത്തും. അതേസമയം, അനുരാധയുടെ സഹോദരനും സഹോദരിയും ചടങ്ങിൽ സംബന്ധിക്കുമെന്നാണ് റിപ്പോർട്ട്. വിവാഹസമയത്ത് വെയിറ്റർമാർക്കും മറ്റ് തൊഴിലാളികൾക്കും തിരിച്ചറിയൽ കാർഡ് നൽകുമെന്നും പൊലീസ് പറയുന്നു. ഹൈടെക് ആയുധങ്ങളുമായി നൂറ് കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥർ വിവാഹ മണ്ഡപത്തിൽ അണിനിരക്കും. സ്പെഷ്യൽ സെൽ, ക്രൈംബ്രാഞ്ച്, ഹരിയാനയിലെ സിഐഎ (ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസി) എന്നിവർ ഉൾപ്പെടുന്നതാണ് സുരക്ഷാ സംഘമെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. സന്ദീപിൻ്റെ മുൻകാല റെക്കോർഡുകളുടെ പശ്ചാത്തലത്തിൽ തന്ത്രപരമായ പദ്ധതിയാണ് ദില്ലി പൊലീസ് തയ്യാറാക്കിയിരിക്കുന്നത്.
ബോണീ, ക്ലൈഡ് എന്നീ ഇരട്ടപ്പേരുകളിലാണ് അനുരാധയും സന്ദീപും അറിയപ്പെടുന്നത്. പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുന്നതിനിടയ്ക്ക് 2020ലാണ് ഇവർ പരിചയപ്പെടുന്നത്. ദില്ലി, രാജസ്ഥാൻ, ഹരിയാന സംസ്ഥാനങ്ങളിലെ പൊലീസിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുണ്ടായിരുന്നവരാണ് അനുരാധയും സന്ദീപും. സന്ദീപിനെ പിടികൂടുന്നവർക്ക് 7 ലക്ഷമാണ് ദില്ലി പൊലീസ് പ്രതിഫലം പ്രഖ്യാപിച്ചിരുന്നത്. 2021ലാണ് ഇരുവരും അറസ്റ്റിലായത്. എന്നാൽ ജാമ്യത്തിലിറങ്ങിയ അനുരാധ സന്ദീപിനെ കാണുന്നത് തുടരുകയായിരുന്നു.
ലോറൻസ് ബിഷ്ണോയിയുടെ അനുവാദത്തോടെയാണ് വ്യത്യസ്ത സംഘത്തിലുള്ള ഇവരുടെ വിവാഹമെന്നാണ് വിവരം. 2017ൽ പൊലീസ് ഏറ്റുമുട്ടലിൽ പങ്കാളിയായ ആനന്ദ്പാൽ കൊല്ലപ്പെട്ടതിന് പിന്നാലെ ഒളിവിൽ പോയ അനുരാധ പിന്നീട് മറ്റൊരു സംഘത്തിനൊപ്പം ചേരുകയായിരുന്നു. രാജസ്ഥാനിലെ സികാറിലെ അൽഫാസാർ സ്വദേശിയാണ് അനുരാധ. സർക്കാർ ഉദ്യോഗസ്ഥനായിരുന്നു അനുരാധയുടെ പിതാവ്. മിന്റു എന്ന ചെറുപ്പത്തിലെ ഓമനപ്പേര് അനുരാധ ഗുണ്ടാസംഘത്തിനൊപ്പം ചേർന്നതോടെ മാഡം മിൻസ് എന്നായി മാറുകയായിരുന്നു. ബിരുദപഠനത്തിന് പിന്നാലെ ഷെയർമാർക്കറ്റിലൂടെ വലിയ കടക്കെണിയിലായ അനുരാധ പൊലീസ് സഹായം തേടിയെങ്കിലും ലഭിക്കാതെ വന്നതിന് പിന്നാലെ ഗുണ്ടാ സംഘത്തിന്റെ സഹായത്തോടെ കടം വീട്ടി മുഴുവൻ സമയം ക്രിമിനൽ സംഘ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയായിരുന്നു.
താഴെയിറങ്ങടാ നീ; സീറ്റിന് വേണ്ടി യുവാവിന്റെ കോളറിൽ കുത്തിപ്പിടിച്ച് സ്ത്രീ, പൊരിഞ്ഞ വഴക്ക്, വീഡിയോ
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam