
ആന്ധ്രപ്രദേശ്: വിശാഖപട്ടണത്ത് പോളിമർ കമ്പനിയിൽ രസവാതകം ചോർന്നു. എട്ട് വയസ്സുകാരി ഉൾപ്പെടെ ഒമ്പത് പേരുടെ മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന ആശങ്കയും അധികൃതര്‍ പങ്കുവയ്ക്കുന്നുണ്ട്. അമ്പതോളം പേര്‍ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലുണ്ട്. നിരവധിപേര്‍ ബോധരഹിതരായെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് കിലോമീറ്റർ ദൂരത്തിലധികം വിഷവാതകം പരന്നിട്ടുണ്ട്. ഇരുപതോളം ഗ്രാമങ്ങൾ ഒഴിപ്പിക്കുകയാണ്.
പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വെങ്കിട്ടപുരം ഗ്രാമത്തിലെ എൽജി പോളിമര്‍ ഇൻഡസ്ട്രീസ് എന്ന കമ്പനിയിൽ നിന്ന് വിഷവാതകം ചോര്‍ന്നത്. ഗ്രാമങ്ങളിൽ നിന്ന് ആളുകൾ ഒഴിഞ്ഞ് പോകണമെന്ന് തുടര്‍ച്ചയായ അറിയിപ്പ് പൊലീസ് നടത്തുണ്ടെങ്കിലും വീടുകളിൽ പലതിൽ നിന്നും പ്രതികരണങ്ങളുണ്ടായിരുന്നില്ല
മാത്രമല്ല കിലോമീറ്ററുകൾ നടന്ന് ഗ്രാമങ്ങളിൽ നിന്ന് പുറത്തെത്തുന്ന പലരും ബോധരഹിതരായി തെരുവിൽ വീണുകിടക്കുന്ന കാഴ്ചയും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. അതീവ ഗുരുതരമായ അവസ്ഥയാണ് പോളിമര്‍ കമ്പനിയുടെ പരിസരത്ത് നിലവിലുള്ളത്. എത്രയാളുകളെ ഇത് ബാധിച്ചിരിക്കാമെന്ന് പോലും അധികൃതര്‍ക്ക് പറയാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. വിഷവാതക ചോര്‍ച്ച ശ്രദ്ധയിൽ പെട്ട ഉടനെ തന്നെ ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
വീടുകളിൽ നിന്ന് പുറത്തിറങ്ങി വന്ന ആളുകളെ ആശുപത്രിയിലെത്തിക്കുന്നുണ്ട്. ഞെട്ടിക്കുന്ന കാഴ്ചകളാണ് ഗോപാൽപുരത്തെ തെരുവുകളിൽ കാണുന്നതെന്നാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകൾ. തെരുവുകളിൽ സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ ബോധരഹിതരായി കിടക്കുന്നുണ്ട്.
ലോക്ക് ഡൗണിന് ശേഷം ഇന്നാണ് കമ്പനി തുറക്കാനിരുന്നത്. ശുചീകരണ പ്രവര്‍ത്തനങ്ങൾ അടക്കം കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതിനിടെയാണ് വിഷവാതക ചോര്‍ച്ച ഉണ്ടായത്. ഇപ്പോൾ അഞ്ച് കിലോമീറ്റര് ദൂരെ വരെ വിഷവാതകം പരന്നെത്തിയിട്ടുണ്ട്. ഇത്ര നേരമായിട്ടും വാതക ചോര്‍ച്ച നിയന്ത്രിക്കാനും കഴിഞ്ഞിട്ടില്ല.
"
ആളുകൾ തിങ്ങിപ്പാര്‍ക്കുന്ന തെരുവുകളാണ് ഫാക്ടറികളുടെ സമീപ പ്രദേശങ്ങളിൽ ഉള്ളത്. മാത്രമല്ല പുലര്‍ച്ചെയാണ് വിഷവാതക ചോര്‍ച്ച ഉണ്ടായത് എന്നത് വലിയ ആശങ്കക്കും ഇടയാക്കുന്നുണ്ട്. കാരണം വീടുകളിൽ എല്ലാവരും ഉറങ്ങിക്കിടക്കുന്ന സമയത്താണ് വിഷവാതക ചോര്‍ച്ച ഉണ്ടാകുന്നത്.
2000 മെട്രിക് ടണിലധികം രാസവസതുക്കൾ കമ്പനിയിൽ ഉണ്ടായിരുന്നു എന്നാണ് അധികൃതര്‍ പറയുന്നത്. വിഷവാതക ചോര്‍ച്ച ഇനിയും നിയന്ത്രണ വിധേയമായിട്ടില്ല. വീടുകളിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള പരിശ്രമത്തിലാണ് പൊലീസും ആരോഗ്യ പ്രവര്‍ത്തകരും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam