ഗോവയിൽ ഘടകകക്ഷി എംഎൽഎമാരെ ബിജെപി അട‍ര്‍ത്തിയെടുത്തു; വലിയ ഒറ്റക്കക്ഷിയായി

By vishnu kvFirst Published Mar 27, 2019, 10:50 AM IST
Highlights

സ്വന്തം ഘടകകക്ഷിയിൽ നിന്ന് എംഎൽഎമാരെ അട‍ർത്തിയെടുത്ത് ബിജെപി ഗോവയിൽ അംഗബലം കൂട്ടി. ഇപ്പോൾ കോൺഗ്രസിനൊപ്പം വലിയ ഒറ്റക്കക്ഷിയെന്ന നേട്ടവും സ്വന്തം

പനാജി: ഗോവയിൽ അ‍ര്‍ദ്ധരാത്രിയിലെ രാഷ്ട്രീയ നാടകങ്ങൾക്ക് അറുതിയില്ല. മനോഹര്‍ പരീക്കറിന്റെ നിര്യാണത്തെ തുട‍ര്‍ന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഗോവയിൽ ഇന്നലെയുണ്ടായത് രാഷ്ട്രീയ നിരീക്ഷകര്‍ പോലും അമ്പരന്ന മാറ്റം. ഭരണമുന്നണിക്കകത്തെ രണ്ട് എംഎൽഎമാരാണ് സ്വന്തം പാര്‍ട്ടി വിട്ട് ബിജെപിയിൽ ചേര്‍ന്നത്.

ഗോവയിൽ മൂന്ന് സീറ്റുകളുണ്ടായിരുന്ന മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടിയുടെ രണ്ട് എംഎൽഎമാരാണ് ബിജെപിയിൽ ചേര്‍ന്നത്. ഇതോടെ സംസ്ഥാനത്ത് ബിജെപിക്ക് 14 അംഗങ്ങളായി. സഭയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന സ്ഥാനം ഇനി കോൺഗ്രസിന് ബിജെപിയുമായി പങ്കിടേണ്ടി വരും. അതേസമയം എംജിപിയുടെ ശേഷിക്കുന്ന എംഎൽഎയും ഗോവയിൽ ഡപ്യൂട്ടി മുഖ്യമന്ത്രിയുമായ സുധിൻ ധവലിക്കറിന്റെ ഭാവിയും അനിശ്ചിതത്വത്തിലായി. ഇദ്ദേഹത്തെ ഡപ്യൂട്ടി മുഖ്യമന്ത്രിയായി നിലനിര്‍ത്തണോയെന്ന കാര്യത്തിൽ മുഖ്യമന്ത്രി പ്രമോദ് സാവന്ത് തീരുമാനമെടുക്കും.

രണ്ട് എംജിപി എംഎൽഎമാ‍ര്‍ ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ തന്റെ ഓഫീസിൽ ബന്ധപ്പെട്ട് തങ്ങൾ ബിജെപിയിൽ ചേര്‍ന്ന വിവരം അറിയിച്ചെന്ന് ഗോവ നിയമസഭാ സ്പീക്കര്‍ മൈക്കൽ ലോബോ അറിയിച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെ ഇവരുടെ കത്ത് സ്വീകരിച്ചുവെന്നും ഇതോടെ ഇരുവരും ബിജെപി അംഗങ്ങളായെന്നും സ്പീക്കര്‍ വ്യക്തമാക്കി.

ദീപക് പോസ്‌കര്‍, മനോഹര്‍ അജ്ഗോയങ്കര്‍ എന്നീ എംഎൽഎമാരാണ് സ്വന്തം പാര്‍ട്ടി വിട്ട് മുന്നണിയിലെ വലിയ കക്ഷിയിൽ ചേര്‍ന്നത്.  ഗോവയിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടിയും മത്സരിക്കാൻ തീരുമാനിച്ചതാണ് ഇപ്പോഴത്തെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് വഴിവച്ചത്.

ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കെതിരെ മത്സരിക്കില്ലെന്ന് സുധിൻ ധവലിക്ക‍ര്‍ മുൻ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനും നിതിൻ ഗഡ്‌കരിക്കും ഉറപ്പു നൽകിയിരുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ വിനയ് ടെണ്ടുൽക്ക‍ര്‍ പറഞ്ഞു. എന്നാൽ സുധിന്റെ സഹോദരൻ ദീപക്, ഷിരോദ മണ്ഡലത്തിൽ പ്രചാരണം തുടങ്ങുകയും ബിജെപിക്കെതിരെ മത്സരം ഉറപ്പിക്കുകയും ചെയ്തു. ഇതോടെയാണ് മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടിയെ പിളര്‍ത്തി ബിജെപി, സഭയിലെ ആൾബലം വര്‍ദ്ധിപ്പിച്ചത്.

ഏപ്രിൽ 23 ന് ഗോവയിൽ മൂന്ന് നിയോജക മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കും. രണ്ടിടത്ത് കോൺഗ്രസ് ശക്തമായ മത്സരം നടത്തുമെന്ന് ഉറപ്പാണ്. ഇതും തിരക്കിട്ട രാഷ്ട്രീയ നീക്കത്തിന് കാരണമായി. കൂറുമാറി വന്ന എംഎൽഎമാ‍ര്‍ ഗോവയിൽ സുസ്ഥിര ഗവൺമെന്റ് ആഗ്രഹിക്കുന്നവരാണെന്ന് വിനയ് ടെണ്ടുൽക്ക‍ര്‍ വിശദീകരിച്ചു.

click me!