
കൊൽക്കത്ത: മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിക്ക് സീറ്റ് നിഷേധിച്ചതിനെതിരെ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിജെപിയുടെ യഥാർത്ഥ
മാർഗദർശിയായിരുന്നു അദ്വാനിയെന്ന് മമത പറഞ്ഞു.
'പുതിയ നേതാക്കൾ വന്നപ്പോൾ പഴയ കാര്യങ്ങൾ ബിജെപി മറന്നു. പക്ഷേ ഓൾഡ് ഈസ് ഗോൾഡാണ്. ഇത് അദ്ദേഹത്തിന് അപമാനകരമാണ്. ഇതെന്റ മാത്രം അഭിപ്രായമാണ്. അതിനോട് അവര്‍ യോജിക്കണമെന്നില്ല'-മമത പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
മുതിര്‍ന്ന നേതാക്കളായ അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും സീറ്റ് നല്‍കേണ്ടതില്ലെന്ന് ബിജെപി തീരുമാനിച്ചിരുന്നു. 90-കൾക്ക് ശേഷം ബിജെപിയുടെ ചരിത്രത്തിൽത്തന്നെ അദ്വാനിയും മുരളീമനോഹർ ജോഷിയുമില്ലാത്ത ഒരു സ്ഥാനാർത്ഥിപ്പട്ടിക ആദ്യമായാണ് പുറത്തുവരുന്നത്. അദ്വാനിയുടെ സിറ്റിംഗ് സീറ്റായ ഗാന്ധിനഗറിൽ ഇത്തവണ മത്സരിക്കുന്നത് ബിജെപി അധ്യക്ഷൻ അമിത് ഷായാണ്. മുരളീമനോഹർ ജോഷിയുടെ സിറ്റിംഗ് സീറ്റായ കാൻപൂരിൽ സ്ഥാനാർത്ഥികളെയൊന്നും പ്രഖ്യാപിച്ചിട്ടുമില്ല.
അതേസമയം അമിത് ഷാ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയത് ആറ് തവണ ഗാന്ധിനഗറിൽ വിജയിച്ച, പാർട്ടിയിലെ ഏറ്റവും തലമുതിർന്ന നേതാക്കളിലൊരാളായ അദ്വാനിയെ മാറ്റിക്കൊണ്ടാണെന്നതിൽ മുതിർന്ന നേതാക്കൾക്കിടയിൽ അതൃപ്തിയുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam