
മുംബൈ: അജ്ഞാത നമ്പറുകളിൽ നിന്ന് വരുന്ന വാട്സ് ആപ്പ് സന്ദേശങ്ങൾ തുറക്കും മുൻപ് വളരെയേറെ ശ്രദ്ധിക്കണം. ഒരു വിവാഹ ക്ഷണക്കത്ത് തുറന്ന സർക്കാർ ജീവനക്കാരന് നഷ്ടമായത് 1,90,000 രൂപയാണ്. ഒരു അജ്ഞാത നമ്പറിൽ നിന്നാണ് സന്ദേശം വന്നത്.
"വിവാഹത്തിന് തീർച്ചയായും വരണം. 30-08-2025. സ്നേഹമാണ് സന്തോഷത്തിലേക്കുള്ള വാതിൽ തുറക്കുന്ന താക്കോൽ"- എന്നായിരുന്നു സന്ദേശത്തിൽ ഉണ്ടായിരുന്നത്. ഇതിന് താഴെയായി പിഡിഎഫ് ഫയലെന്ന് തോന്നിപ്പിക്കുന്ന ഒരു വിവാഹ ക്ഷണക്കത്ത് ഉണ്ടായിരുന്നു. ഈ ഫയൽ ഓപ്പണ്‍ ചെയ്തതിന് പിന്നാലെയാണ് മഹാരാഷ്ട്രയിലെ ഹിംഗോലി ജില്ലക്കാരനായ സർക്കാർ ജീവനക്കാരന് 1,90,000 രൂപ നഷ്ടമായത്.
വിവാഹ ക്ഷണക്കത്ത് എന്ന വ്യാജേന അജ്ഞാതൻ അയച്ചത്, ഫോണിൽ നുഴഞ്ഞുകയറി വിവരങ്ങൾ മോഷ്ടിക്കുന്ന ഒരു ആൻഡ്രോയിഡ് ആപ്ലിക്കേഷൻ പാക്കേജ് (എപികെ) ഫയൽ ആയിരുന്നു. തുടർന്ന് ഫോണിലെ വിവരങ്ങൾ ചോർത്തിയാണ് 1,90,000 രൂപ കവർന്നെടുത്തത്. സംഭവത്തിൽ ഹിംഗോലി പൊലീസ് സ്റ്റേഷനിലും സൈബർ സെൽ വിഭാഗത്തിലും കേസ് രജിസ്റ്റർ ചെയ്തു. അപരിചിതരായ ആളുകൾ അയക്കുന്ന ഫയലുകൾ, പ്രത്യേകിച്ച് എപികെ ഫയലുകൾ ഡൗൺലോഡ് ചെയ്യരുതെന്നും ജാഗ്രത പാലിക്കണമെന്നും പൊലീസ് ഇടയ്ക്കിടെ മുന്നറിയിപ്പ് നൽകാറുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam