
അഹമ്മദാബാദ്: തൂക്കുപാലം ദുരന്തമുണ്ടായ ഗുജറാത്തിലെ മോര്‍ബിയില്‍ ബിജെപി മുന്നില്‍. ദുരന്തത്തിനിടെ രക്ഷാപ്രവർത്തനത്തിനായി വെള്ളത്തിലേക്ക് എടുത്ത് ചാടിയ മുൻ എംഎൽഎ കാന്തിലാൽ അമൃതിയയ്ക്കാണ് ബിജെപി ഇവിടെ സീറ്റ് നൽകിയത്. ഉപതെരഞ്ഞെടുപ്പിൽ തോറ്റ ജയന്തിലാൽ പട്ടേലിനെ തന്നെയാണ് കോൺഗ്രസ് ഇത്തവണയും മത്സരിച്ചത്.
ഗുജറാത്തിൽ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുന്നതിന് തൊട്ട് മുൻപ് ബിജെപി നേരിട്ട വലിയ പ്രതിസന്ധിയായിരുന്നു മോർബി ദുരന്തം. മച്ചു നദിക്ക് കുറുകെയുണ്ടായിരുന്ന തൂക്കുപാലം നദിയുടെ ആഴങ്ങളിലേക്ക് വീണപ്പോള്‍ മടക്കമില്ലാത്ത യാത്രപോയത് നിരവധി പേര്‍. കൂടുതലും സ്ത്രീകളും കുട്ടികളും. ലോകം ഒന്നാകെ വിറങ്ങലിച്ച ദുരന്തമായിരുന്നു ഇത്. 135 പേരുടെ മരണത്തിനിടയാക്കിയ സംഭവം, പക്ഷെ പ്രചാരണത്തിന്‍റെ അവസാന ലാപ്പിൽ സംസ്ഥാനത്ത് ചർച്ചാ വിഷയമേ ആയിരുന്നില്ല.
Also Read: Assembly Election Results 2022 : ഗുജറാത്തിൽ ബിജെപിക്ക് മികച്ച ലീഡ്, ഹിമാചലിൽ ഇഞ്ചോടിഞ്ച്
ഏകസിവിൽ കോഡ് അടക്കം പ്രഖ്യാപനങ്ങളോടെ തെരഞ്ഞെടുപ്പിന് തയ്യാറായി നിൽക്കവേയാണ് സർക്കാരിനെ തന്നെ പ്രതിക്കൂട്ടിലാക്കി മോർബിയിൽ ദുരന്തമുണ്ടാവുന്നത്. ക്ലോക്ക് നിർമ്മിച്ച് പരിചയമുള്ള കമ്പനിക്ക് ടെണ്ടറില്ലാതെ പാലം അറ്റകുറ്റപ്പണിക്ക് കരാർ നൽകി. പാലത്തിന്‍റെ പ്രായവും കരുത്തും നോക്കാതെ ആളുകളെ കയറ്റിനിറച്ചു. ഹൈക്കോടതിയടക്കം സർക്കാരിനെയും കോർപ്പറേഷനെയും കുടഞ്ഞത് ഈ പ്രചാരണ കാലത്താണ്. പക്ഷെ മോർബിയിലെ സ്ഥാനാർത്ഥികളെ ദുരന്തത്തെക്കുറിച്ച് സംസാരിക്കുന്നില്ല. മാധ്യമങ്ങളിൽ നിന്നും അകലം പാലിക്കുകയായിരുന്നു ബിജെപി സ്ഥാനാർത്ഥി.
കോൺഗ്രസിനെ ജയിപ്പിച്ചാലും ബിജെപിയാവുമെന്ന് പരിഹസിക്കുന്നവർ ചൂണ്ടിക്കാട്ടുന്ന ഉദാഹരണമാണ് മോർബി. 2017ൽ കോൺഗ്രസാണ് മോർബിയിൽ ജയിച്ചത്. എന്നാൽ ജയിച്ച് വന്നയാൾ ബിജെപിയിലേക്ക് പോയി. ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് മന്ത്രിയായി.
ലൈവായി തെരഞ്ഞെടുപ്പ് ഫലം അറിയാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam