
അഹമ്മദാബാദ്: പശുവിനെ കശാപ്പ് ചെയ്തതിന് മൂന്ന് പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച സെഷൻസ് കോടതിയുടെ വിധിയെ പ്രശംസിച്ച് ഗുജറാത്ത് സർക്കാർ. ഗോസംരക്ഷണത്തോടുള്ള പ്രതിബദ്ധതയുടെ തെളിവാണിതെന്ന് ഗുജറാത്ത് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. 2017 ലെ ഗുജറാത്ത് മൃഗസംരക്ഷണ (ഭേദഗതി) നിയമത്തിന് കീഴിലുള്ള ഒരു സുപ്രധാന നാഴികക്കല്ലാണ് ഈ വിധി. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് പശുവിനെ വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും പവിത്രമായ പ്രതീകമായി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമം കൊണ്ടുവന്നതെന്നും പ്രസ്താവനയിൽ പറയുന്നു.
2023 നവംബർ 6 ന് അമ്രേലിയിലെ ഒരു ജനവാസ മേഖലയിൽ പൊലീസ് നടത്തിയ റെയ്ഡിനെ തുടർന്നാണ് കേസ് പുറത്തുവന്നത്. അവിടെ വെച്ചാണ് അനധികൃതമായി പശുക്കിടാങ്ങളെ കശാപ്പ് ചെയ്തതിന്റെ തെളിവുകൾ അധികൃതർ കണ്ടെത്തിയത്. 40 കിലോഗ്രാം മാംസം, മുറിച്ചെടുത്ത കാലുകൾ ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ, കത്തികൾ, മഴു, ഒരു വെട്ടൽ കട്ട, തൂക്കം തുലാസുകൾ, മാലിന്യങ്ങൾ, വാഹനം എന്നിവ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തിയെന്നും നിയമവിരുദ്ധ മാംസക്കച്ചവടത്തിലൂടെ സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടുവെന്നും പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടർ സിബി മേത്ത വാദിച്ചു. സമാനമായ ഒരു കേസിൽ പ്രതികളിൽ ഒരാൾക്ക് നേരത്തെ ശിക്ഷ ലഭിച്ചിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
81 പേജുള്ള വിധിന്യായത്തിൽ, സെഷൻസ് ജഡ്ജി റിസ്വാന ബുഖാരി, പ്രോസിക്യൂഷന്റെ കേസ് തെളിയിക്കപ്പെട്ടതായി കണ്ടെത്തി. സാക്ഷി മൊഴികളുടെയും ഫോറൻസിക് തെളിവുകളുടെയും അടിസ്ഥാനത്തിൽ, റെയ്ഡിന്റെ നിയമസാധുതയും കുറ്റകൃത്യത്തിന്റെ മനഃപൂർവമായ സ്വഭാവവും ഊന്നിപ്പറഞ്ഞുകൊണ്ട്, കെട്ടിച്ചമച്ച തെളിവുകൾ എന്ന പ്രതിഭാഗത്തിന്റെ വാദങ്ങൾ തള്ളിക്കളഞ്ഞു.
ഹിന്ദു മതത്തിൽ പശുക്കളുടെ സന്തതികളെ പവിത്രമായി കണക്കാക്കുന്നു എന്ന പൂർണ അറിവോടെയാണ് പ്രതികൾ പശുവിനെ അറുത്തതെന്ന് പ്രോസിക്യൂഷൻ സംശയാതീതമായി തെളിയിച്ചിരിക്കുന്നത്. തെളിവുകൾ സ്ഥിരതയുള്ളതും വിദഗ്ദ്ധ റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നതും പിന്തുണയ്ക്കുന്നതുമാണെന്നും കോടതി ഉത്തരവിൽ പറയുന്നു. പ്രതികളായ കാസിംഭായ് ഹാജിഭായ് സോളങ്കി (20), സതർഭായ് ഇസ്മായിൽഭായ് സോളങ്കി (52), അക്രംഭായ് ഹാജിഭായ് സോളങ്കി (30) എന്നിവർക്കെതിരെ മതവികാരം വ്രണപ്പെടുത്തിയതിനും സംസ്ഥാന നിയമങ്ങൾ ലംഘിച്ചതിനും കുറ്റം ചുമത്തി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 295 , സെക്ഷൻ 429 , സെക്ഷൻ 114, 2017 ലെ ഗുജറാത്ത് മൃഗസംരക്ഷണ (ഭേദഗതി) നിയമത്തിലെ സെക്ഷൻ 6 (എ) (ബി), 8 (4), 10 എന്നിവ പ്രകാരം കോടതി അവരെ കുറ്റക്കാരാണെന്ന് കണ്ടെത്തി.
ആക്ടിലെ വ്യവസ്ഥകൾ പ്രകാരം കോടതി ജീവപര്യന്തം തടവും, ഓരോർത്തർക്കും 6 ലക്ഷം രൂപ പിഴയും, അനുബന്ധ കുറ്റകൃത്യങ്ങൾക്ക് അധിക ശിക്ഷകളും വിധിച്ചു. ഗോമാതാവിനെ സംരക്ഷിക്കാനുള്ള നമ്മുടെ ദൃഢനിശ്ചയത്തെ ഈ വിധി സാധൂകരിക്കുന്നു. അത്തരം കുറ്റകൃത്യങ്ങൾക്ക് ഏറ്റവും കഠിനമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന വ്യക്തമായ സന്ദേശം നൽകുന്നുവെന്നും ഗുജറാത്ത് കൃഷി മന്ത്രി ജിതു വഘാനി പറഞ്ഞു. ഗോഹത്യ നടത്തുന്നവർക്ക് ഏറ്റവും കർശനമായ ശിക്ഷ നൽകുന്നതിനുള്ള വ്യവസ്ഥകളോടെ ഈ നിയമം രാജ്യത്ത് മുൻപന്തിയിലാണ്. ഇന്ന് അതേ നിയമം നീതിയുടെ ഒരു പുതിയ ചരിത്രം സൃഷ്ടിക്കുന്നു. പശുക്കളോട് അനീതി കാണിക്കുന്നവർക്ക് സംസ്ഥാന സർക്കാർ കർശനമായ നിയമപാഠം പഠിപ്പിക്കുമെന്ന് ഈ വിധി വ്യക്തമാക്കുന്നു. ഈ ചരിത്ര വിധിക്ക് ശേഷം, ഭാവിയിൽ കന്നുകാലി കശാപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനെക്കുറിച്ച് ചിന്തിക്കുന്നവർ വിറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉപമുഖ്യമന്ത്രി ഹർഷ് സംഘവി സോഷ്യൽ മീഡിയയിൽ നീതിയുടെ പുതിയ യുഗം എന്ന് വിധിയെ വിശേഷിപ്പിക്കുകയും മോദിയുടെ ദീർഘവീക്ഷണമുള്ള നയങ്ങളാണ് ഇതിന് കാരണമെന്ന് പറയുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam