ഓഫീസ് മുറിയിൽ യുവതികളോട് മോശമായി പെരുമാറുന്ന വീഡിയോ വൈറലായതിനെ തുടർന്ന് കർണാടക ഡിജിപി രാമചന്ദ്ര റാവുവിനെ സസ്പെൻഡ് ചെയ്തു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കർശന നിർദേശത്തെ തുടർന്നാണ് നടപടി.
ബെംഗളൂരു: ഓഫിസ് മുറിയിൽ യൂണിഫോമണിഞ്ഞ് യുവതികളോട് മോശമായി പെരുമാറിയ സംഭവത്തിൽ കർണാടക ഡിജിപി രാമചന്ദ്ര റാവുവിന് സസ്പെൻഷൻ. വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായതോടെ വ്യാപകമായ പ്രതിഷേധമുണ്ടായിരുന്നു. പിന്നാലെ നടപടിയുമായി സർക്കാറും രംഗതത്തെത്തി. സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായ നടി രന്യ റാവുവിന്റെ രണ്ടാനച്ഛനാണ് ഡിജിപി റാങ്കിലുള്ള മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ രാമചന്ദ്ര റാവുയ
മുമ്പ് ബെലഗാവിയിൽ ജോലി ചെയ്തപ്പോൾ സ്ത്രീകളോട് അനുചിതമായി ഇടപഴകുന്ന വീഡിയോകളാണ് ഇവയെന്ന് പറയുന്നു. ഈ വിഷയം മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ശ്രദ്ധയിൽപ്പെട്ടു. സംഭവത്തിൽ അദ്ദേഹം കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. സംഭവം അംഗീകരിക്കാനാവില്ലെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി, വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ മുതിർന്ന ആഭ്യന്തര വകുപ്പുദ്യോഗസ്ഥരോട് നിർദ്ദേശിച്ചതായി വൃത്തങ്ങൾ അറിയിച്ചു. ആരും നിയമത്തിന് അതീതരല്ലെന്നും ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തിയാൽ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വിവാദം രൂക്ഷമായതോടെ, രാമചന്ദ്ര റാവു 10 ദിവസത്തെ അവധിയിൽ പ്രവേശിച്ചു. അദ്ദേഹത്തിന്റെ ഔദ്യോഗിക മൊബൈൽ ഫോണുകളും സ്വകാര്യ മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്നും സർക്കാർ ഉദ്യോഗസ്ഥർക്കോ മാധ്യമങ്ങൾക്കോ അദ്ദേഹത്തെ ബന്ധപ്പെടാൻ പോലും കഴിയുന്നില്ലെന്നും റിപ്പോർട്ടുണ്ട്. വിവാദങ്ങൾക്ക് പിന്നാലെ, രാമചന്ദ്ര റാവു ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വരയെ കാണാനും വിശദീകരണം നൽകാൻ ശ്രമിച്ചു. എന്നാൽ, ആഭ്യന്തര മന്ത്രി അദ്ദേഹത്തെ കാണാൻ വിസമ്മതിച്ചു. രാമചന്ദ്ര റാവുവിനെതിരെ ഉടൻ സസ്‌പെൻഷൻ നടപടികൾ ആരംഭിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പോലീസ് ഡയറക്ടർ ജനറലിന് നിർദ്ദേശം നൽകി.
വൈറൽ വീഡിയോ കെട്ടിച്ചമച്ചതാണെന്നും കൃത്രിമബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്നും അവകാശപ്പെട്ടു. ദൃശ്യങ്ങൾ തന്നെ ഞെട്ടിച്ചുവെന്നും അതിൽ തനിക്ക് പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു. റെക്കോർഡു ചെയ്‌തതായി ആരോപിക്കപ്പെടുന്ന വീഡിയോ എട്ട് വർഷത്തിന് ശേഷമാണ് പുറത്തുവന്നതെന്നും തന്നെ അപകീർത്തിപ്പെടുത്താനുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ഉദ്യോഗസ്ഥൻ വാദിച്ചു.
