
ബംഗ്ലൂരു: കര്‍ണാടകയിൽ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അടിയന്തര യോഗം ചേർന്നു. സംസ്ഥാനത്ത് പ്രളയ സാധ്യതയെന്നാണ് വിലയിരുത്തൽ. വിവിധ ജില്ലകളിലായി ഒമ്പത് ഇടങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടായെന്നും അടിയന്തരമായി ദുരന്ത നിവാരണ നടപടികൾ ആരംഭിച്ചെന്നും റവന്യു മന്ത്രി ആർ അശോക അറിയിച്ചു. വിവിധയിടങ്ങളിൽ ദുരന്ത നിവാരണ ക്യാമ്പുകൾ തുറന്നു. കനത്ത മഴയിൽ കുടകിലും മൈസൂരിലും സ്ഥിതി ഗുരുതരമാണെന്നാണ് വിലയിരുത്തൽ.
കുടക് മടിക്കേരി താലൂക്കിലെ തലക്കാവേരിയില്‍ മണ്ണിടിഞ്ഞ് 4 പേരെ കാണാതായി. തലക്കാവേരിയിലെ ക്ഷേത്രത്തിലെ പ്രധാന പൂജാരിയുൾപ്പടെയുള്ളവരെയാണ് കാണാതായത്. ദേശീയദുരന്ത നിവാരണ സേന സ്ഥലത്തെത്തി തിരച്ചില്‍ തുടങ്ങി. മൈസൂരു, ശിവമോഗ, ബെലഗാവി ജില്ലകളിലും കൃഷിയിടങ്ങളും വീടുകളും വെള്ളത്തിനടയിലായി. അടിയന്തര നടപടികൾ സ്വീകരിക്കാന്‍ ജില്ലാകളക്ടർമാർക്ക് മുഖ്യമന്ത്രി നിർദേശം നല്‍കി. 50 കോടി രൂപ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് അനുവദിച്ചു. നിലവില്‍ കർണാടകത്തിലെ 7 ജില്ലകളിൽ റെഡ് അലർട്ടുണ്ട്. വരും ദിവസങ്ങളിലും മഴ കനക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കിയ മുന്നറിയിപ്പ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam