
ദില്ലി: ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി ദില്ലിയിൽ കനത്ത ജാഗ്രത. നഗരത്തിലെ വിവിധ മേഖലകളിൽ നിയന്ത്രണങ്ങളും ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തിയ സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ദില്ലി പൊലീസ് ജാഗ്രതാ നിർദേശങ്ങൾ നൽകി. സെപ്തംബർ 12, 13 തീയതികളിലാണ് ബ്രിക്സ് ഉച്ചകോടി ദില്ലിയിൽ നടക്കുക. വെള്ളിയാഴ്ചയോടെ ലോകനേതാക്കൾ ദില്ലിയിലേക്ക് എത്തും.
പൊതു ഇടങ്ങൾ, മാർക്കറ്റുകൾ, ഹോട്ടലുകൾ, മെട്രോ സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിൽ ജനങ്ങൾ ജാഗ്രത പാലിക്കണം. ഉപേക്ഷിക്കപ്പെട്ടതോ സംശയാസ്പദമായതോ ആയ ബാഗുകളോ വസ്തുക്കളോ ശ്രദ്ധയിൽപ്പെട്ടാൽ തൊടുകയോ കൈകാര്യം ചെയ്യുകയോ ചെയ്യരുത്. സംശയ സാഹചര്യത്തിൽ കാണുന്ന വ്യക്തികൾ വാഹനങ്ങൾ എന്നിവ പൊലീസിനെ അറിയിക്കുക. കൃത്യമായ പരിശോധന നടത്താതെ അപരിചിതർക്ക് താമസസൗകര്യമോ അഭയമോ ജോലിയോ നൽകുന്നത് ഒഴിവാക്കണം. ഹോട്ടൽ, ഗസ്റ്റ് ഹൗസ്, മറ്റ് താമസസൗകര്യങ്ങളുടെ നടത്തിപ്പുകാർ അതിഥികളുടെയും സന്ദർശകരുടെയും രേഖകൾ കൃത്യമായി പരിശോധിക്കുകയും സൂക്ഷിക്കുകയും വേണം. വീട്ടുജോലിക്കാർ, വാടകക്കാർ, മറ്റ് വ്യക്തികൾ എന്നിവരുടെ ആവശ്യമായ പൊലീസ് പരിശോധന ഉറപ്പാക്കണമെന്നും താമസക്കാരോട് നിർദേശിച്ചിട്ടുണ്ട്. ഉച്ചകോടിയുമായി ബന്ധപ്പെട്ട സുരക്ഷാ പ്രാധാന്യമുള്ള സ്ഥലങ്ങൾ, നിശ്ചിത റൂട്ടുകൾ, വേദികൾ എന്നിവയ്ക്ക് സമീപം അനാവശ്യമായി ആളുകൾ കൂട്ടം കൂടുന്നതും ഒഴിവാക്കണമെന്നും നിർദേശത്തിൽ പറയുന്നു.
യാത്രകൾ നേരത്തെ ആസൂത്രണം ചെയ്യണമെന്നും അധിക യാത്രാസമയം കണക്കിലെടുക്കണമെന്നും പൊലീസ് അറിയിച്ചു. സാധ്യമാകുന്നിടത്തെല്ലാം മെട്രോ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും നിർദേശമുണ്ട്. നിയന്ത്രിത മേഖലകളിലൂടെയും വിഐപി സഞ്ചാരത്തിനായി നിശ്ചയിച്ച റൂട്ടുകളിലൂടെയും അനാവശ്യ യാത്രകൾ ഒഴിവാക്കണം. റോഡുകളിൽ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശങ്ങളും ഗതാഗത നിയന്ത്രണങ്ങളും പാലിക്കണം. നിയന്ത്രിത റോഡുകളിലും അനുമതിയില്ലാത്ത സ്ഥലങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. വിമാനത്താവളങ്ങളിലേക്കും റെയിൽവേ സ്റ്റേഷനുകളിലേക്കും പോകുന്ന യാത്രക്കാർ ആവശ്യമായ അധിക സമയം കണക്കാക്കി നേരത്തെ യാത്രതിരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam