തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരെ മുഖ്യമന്ത്രി വിജയ് നടത്തിയ ബോഡിഷെയ്മിംഗ് പരാമർശം വിവാദമാകുന്നു. അടിയന്തരാവസ്ഥയിലെ പീഡനം ഓർമ്മിപ്പിച്ച് സിപിഎം വിജയെ വിമർശിച്ചപ്പോൾ, സ്റ്റാലിനെതിരായ വിമർശനം കടുപ്പിച്ച് ടിവികെയും രംഗത്തെത്തി
ചെന്നൈ: നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം കെ. സ്റ്റാലിനെ തമിഴക വെട്രി കഴകം (ടി വി കെ.) അധ്യക്ഷനും മുഖ്യമന്ത്രിയുമായ ജോസഫ് വിജയ് അവഹേളിച്ചതായി ഡി എം കെ. മിസ (MISA) നിയമത്തെക്കുറിച്ചുള്ള പരാമർശത്തിനിടെ വിജയ്, സ്റ്റാലിനെതിരെ ബോഡി ഷെയിമിംഗ് നടത്തിയെന്നാണ് ആക്ഷേപം. സംഭവത്തിൽ വിജയ് നടത്തിയ പരാമർശങ്ങളെ അപലപിച്ച് ടി വി കെ ഭരണത്തെ പിന്തുണക്കുന്ന സി പി എം രംഗത്തെത്തി. അടിയന്തരാവസ്ഥക്കാലത്ത് വലിയ ക്രൂരപീഡനങ്ങളാണ് സ്റ്റാലിൻ നേരിട്ടതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പി ഷൺമുഖം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി സ്ഥാനത്തിരുന്ന, മുതിർന്ന നേതാവായ ഒരാളെ ഇത്തരത്തിൽ അവഹേളിക്കുന്നത് ഉത്തരവാദിത്തമില്ലാത്ത നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. ഇ ഡി. ആരോപണങ്ങൾ തെളിവായി ഉദ്ധരിക്കുന്നത് അനുചിതമാണെന്നും പിണറായി വിജയനെയും അരവിന്ദ് കെജ്രിവാളിനെയും ഇ ഡി വേട്ടയാടിയത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കടുപ്പിച്ച് ടി വി കെ
അതേസമയം സ്റ്റാലിനെതിരായ വിമർശനങ്ങൾ ടി വി കെ കടുപ്പിക്കുകയാണ്. സ്റ്റാലിന്‍റെ അറസ്റ്റിനെക്കുറിച്ച് വർഷങ്ങളായി ഡി എം കെ നടത്തിവന്ന നുണപ്രചാരണങ്ങൾ വിജയ് പൊളിച്ചടുക്കിയെന്നാണ് ടി വി കെ. സൈബർ വിഭാഗത്തിന്റെ പ്രതികരണം. സ്റ്റാലിനെ പിന്തുണച്ച സി പി എമ്മിനെതിരെയും ടി വി കെ സോഷ്യൽ മീഡിയ വിംഗ് രംഗത്തെത്തി. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ സി പി എമ്മിനെ ഒഴിവാക്കണമെന്ന് ടി വി കെ വിംഗ് ജോയിന്റ് കോ - ഓർഡിനേറ്റർ പ്രസന്ന ആവശ്യപ്പെട്ടു.
