
ദില്ലി: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയെ തുടർന്ന് നദിയിലെ ജലത്തിൽ ഇ കോളി ബാക്ടീരിയയുടെ അളവ് കൂടുതലാണെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) റിപ്പോർട്ട്. പ്രാഥമിക മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സിപിസിബി റിപ്പോർട്ട് തിങ്കളാഴ്ച ദേശീയ ഹരിത ട്രൈബ്യൂണലിനെ അയച്ചു. മലിനജലത്തിന്റെ പ്രധാന സൂചകമായ കോളിഫോമിന്റെ അനുവദനീയമായ പരിധി 100 മില്ലി ലിറ്ററിന് 2,500 യൂണിറ്റ് കവിയാൻ പാടില്ലെന്നാണ് നിർദേശം.
മനുഷ്യരുടെയും മൃഗങ്ങളുടെയും കുടലിൽ കാണപ്പെടുന്ന സൂക്ഷ്മാണുക്കളുടെ ഒരു കൂട്ടമാണ് ഫെക്കൽ കോളിഫോം ബാക്ടീരിയ. ജലത്തിൽ ഇവയുടെ സാന്നിധ്യം മലിനജലത്തിൽ മനുഷ്യരുടെ വിസർജ്യത്തിൽ നിന്നോ മൃഗങ്ങളുടെ മാലിന്യത്തിൽ നിന്നോ ഉള്ള മലിനീകരണത്തെ സൂചിപ്പിക്കുന്നു. അപകടകരമായ രോഗകാരികളുടെ സാന്നിധ്യത്തെക്കുറിച്ച് റിപ്പോർട്ട് ആശങ്ക ഉയർത്തുന്നു.
എൻജിടി ചെയർപേഴ്‌സൺ ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള ജുഡീഷ്യൽ അംഗം ജസ്റ്റിസ് സുധീർ അഗർവാൾ, വിദഗ്ദ്ധ അംഗം എ സെന്തിൽ വേൽ എന്നിവരടങ്ങുന്ന ട്രൈബ്യൂണൽ പാനൽ പ്രയാഗ്‌രാജിലെ ഗംഗ, യമുന നദികളിലേക്ക് മലിനജലം പുറന്തള്ളുന്നത് തടയുന്നതിനുള്ള നടപടികൾ അവലോകനം ചെയ്തു.
വിവിധ അവസരങ്ങളിൽ നിരീക്ഷിച്ച എല്ലാ സ്ഥലങ്ങളിലും ഫെക്കൽ കോളിഫോം (എഫ്‌സി) സംബന്ധിച്ച് കുളിക്കുന്നതിനുള്ള പ്രാഥമിക ജല ഗുണനിലവാരവുമായി നദിയിലെ ജലത്തിന്റെ ഗുണനിലവാരം പൊരുത്തപ്പെടുന്നില്ലായിരുന്നു. പുണ്യ സ്നാന ദിവസങ്ങളിൽ ഉൾപ്പെടെ മഹാകുംഭമേളയ്ക്കിടെ ധാരാളം ആളുകൾ പ്രയാഗ്‌രാജിൽ നദിയിൽ കുളിക്കുന്നു. ഇത് ബാക്ടീരിയ സാന്ദ്രത വർധിക്കുന്നതിലേക്ക് നയിക്കുന്നുവെന്നും റിപ്പോർട്ട് പറയുന്നു. മുമ്പ് നിർദ്ദേശിച്ചതുപോലെ യുപിപിസിബി സമഗ്രമായ നടപടി സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്നും പകരം ജല പരിശോധനാ ഫലങ്ങൾ അടങ്ങിയ ഒരു കവറിംഗ് ലെറ്റർ മാത്രമേ നൽകിയിട്ടുള്ളൂവെന്നും ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി.
Read More... 2,750 ഹൈടെക് ക്യാമറകൾ, ആൻ്റി-ഡ്രോൺ സിസ്റ്റം, പ്രത്യേക സുരക്ഷാ ടീം; മഹാകുംഭമേളയിൽ ഒരുക്കിയ ഗംഭീര സജീകരണങ്ങൾ
കുംഭമേള ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഗംഗാ, യമുന ജലത്തിന്റെ ഗുണനിലവാരം കുളിക്കാൻ നല്ലതല്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ വ്യക്തമാക്കിയിരുന്നു. നദിയിലേക്കുള്ള ഒഴുക്ക് നിയന്ത്രിക്കുന്നതിന് അവർ ചില നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam