
ദില്ലി: ഖത്തർ അമീറും പ്രധാനമന്ത്രിയും തമ്മിൽ നടന്ന ചർച്ചയിൽ ഇരു രാജ്യങ്ങളും തമ്മിലെ സൗഹൃദം ശക്തിപ്പെടുത്താൻ തീരുമാനമായി. ഉഭയകക്ഷി വ്യാപാരം അടുത്ത അഞ്ച് വർഷത്തിൽ ഇരട്ടിയാക്കാൻ ചർച്ചകളിൽ തീരുമാനമായി. 5 ധാരണാപത്രങ്ങളിലും 2 കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പു വച്ചു. ചർച്ചകളിലെ തീരുമാനം സംബന്ധിച്ച് വിശദീകരിക്കാൻ വിദേശകാര്യ മന്ത്രാലയ സെക്രട്ടറി അരുൺ കുമാർ ചാറ്റർജി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.
ഇന്ത്യയിൽ സ്മാർട്ട് സിറ്റികളിലും ഫുഡ് പാർക്കിലും അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലും നിക്ഷേപം നടത്തുമെന്ന് ഖത്തർ അമീർ ഷെയ്ക് തമീം ബിൻ ഹമദ് അൽ താനി അറിയിച്ചിട്ടുണ്ട്. ഖത്തറിൽ നിന്ന് കൂടുതൽ എൽഎൻജി വാങ്ങാൻ ഇന്ത്യയും തീരുമാനിച്ചു. ഖത്തറിന് ഇന്ത്യൻ സമൂഹം നൽകുന്ന സംഭാവനയ്ക്ക് ഖത്തർ അമീർ നന്ദി അറിയിച്ചു.
പ്രധാനമന്ത്രിയും ഖത്തർ അമീറും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യ- ജിസിസി സ്വതന്ത്ര വ്യാപാര കരാർ ചർച്ചയായി. സ്വതന്ത്ര വ്യാപാര കരാറിൽ ഖത്തറും താത്പര്യം അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘർഷവും ഇരു നേതാക്കളും ചർച്ച ചെയ്തു. ഖത്തർ ജയിലുകളിൽ 600 ഇന്ത്യക്കാരുണ്ടെന്നും വധശിക്ഷ ഒഴിവാക്കിയെങ്കിലും മുൻ നാവിക സേന ഉദ്യോഗസ്ഥനെതിരെ ഖത്തറിൽ കോടതി നടപടിയുണ്ടെന്നും വിദേശകാര്യ മന്ത്രാലയം ഖത്തീർ അമീറിനെ അറിയിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam