
അമരാവതി: രാജ്യത്ത് കൊവിഡ് 19 തരംഗം അവസാനിച്ചതിന് ശേഷം നാല് വർഷങ്ങൾ പിന്നിടുമ്പോൾ ആന്ധ്രപ്രദേശിൽ വീണ്ടും കൊവിഡ് മരണങ്ങളും പുതിയ കേസുകളും റിപ്പോർട്ട് ചെയ്തത് ആശങ്ക വർദ്ധിപ്പിക്കുന്നു. സംസ്ഥാനത്ത് മൂന്ന് ആഴ്ചയ്ക്കിടെ നാല് കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങൾ കടുത്ത ജാഗ്രതയിലാണ്. ജൂൺ 26നും ജൂലൈ 16നും ഇടയിൽ വിവിധ ജില്ലകളിലായി 12 പേർക്ക് കൊവിഡ് ബാധിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. മരണപ്പെട്ടവരിൽ മൂന്ന് പേർ രായലസീമ മേഖലയിലെ കടപ്പ സ്വദേശികളും നാലാമത്തെയാൾ തീരദേശ ആന്ധ്രയിലെ കാക്കിനാഡ സ്വദേശിയുമാണ്.
മരണപ്പെട്ട നാല് പേർക്കും പ്രമേഹം, അമിത രക്തസമ്മർദ്ദം, വൃക്കരോഗം തുടങ്ങിയ ഗുരുതരമായ ഇതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സെക്രട്ടറി ജി വീരപാണ്ഡ്യൻ അറിയിച്ചു. ഇതിൽ കടപ്പയിൽ നിന്നുള്ള ഒരു രോഗി തമിഴ്‌നാട്ടിലെ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. കാക്കിനാഡയിൽ മരണപ്പെട്ടത് ഒരു പെൺകുട്ടിയാണെന്നാണ് പ്രാദേശിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. നിലവിൽ രോഗബാധിതരായവരിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ വൈറസിന്‍റെ വകഭേദം തിരിച്ചറിയുന്നതിനായി പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് ജനിതക ശ്രേണീകരണത്തിനായി അയച്ചിട്ടുണ്ട്.
ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങൾ സൃഷ്ടിച്ച ഭീകരമായ കൊവിഡ് തരംഗങ്ങൾക്ക് ശേഷം രാജ്യവ്യാപകമായി നടന്ന വാക്സിനേഷൻ ഡ്രൈവിന്‍റെ ഫലമായി 2022 മാർച്ചോടെ ഇന്ത്യയിൽ കൊവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞിരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം മഹാമാരി ആരംഭിച്ചതുമുതൽ ഇതുവരെ അഞ്ച് ലക്ഷത്തിലധികം കോവിഡ് മരണങ്ങളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവിൽ ആന്ധ്രയിൽ പന്ത്രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തതിൽ എട്ടെണ്ണം കടപ്പയിലാണ്. ഗുണ്ടൂരിൽ രണ്ടും വിശാഖപട്ടണം, കാക്കിനാഡ എന്നിവിടങ്ങളിൽ ഓരോ കേസുകൾ വീതവുമാണ് ഉള്ളത്. രോഗബാധിതർ വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവരായതിനാൽ ഒരു സമൂഹ വ്യാപന സാധ്യത നിലവിലില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. ഇതിൽ മൂന്ന് പേർ വീടുകളിലും രണ്ടുപേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. ബാക്കി മൂന്ന് പേർ രോഗമുക്തരായി ആശുപത്രി വിട്ടു.
സംസ്ഥാനത്ത് നിലവിൽ പരിഭ്രാന്തിപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ മുൻകരുതലിന്‍റെ ഭാഗമായി മാസ്ക് ധരിക്കാനും ജനക്കൂട്ടം ഒഴിവാക്കാനും പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്നും ആരോഗ്യ സെക്രട്ടറി കൂട്ടിച്ചേർത്തു. ജൂലൈ ഒന്നിന് ശേഷം രാജ്യത്തുടനീളം 360 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും കൂടുതൽ കേരളത്തിലാണ് (115). കർണാടക, മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി, രാജസ്ഥാൻ, അന്തമാൻ നിക്കോബാർ ദ്വീപുകൾ തുടങ്ങിയ സംസ്ഥാനങ്ങളിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, ആന്ധ്രപ്രദേശിൽ വീണ്ടും കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കർണാടകയിൽ പരിശോധന ശക്തമാക്കി. അതിർത്തിയിൽ എട്ടിടത്ത് പരിശോധനയുണ്ട്. ആന്ധ്ര അതിർത്തിയോട് ചേർന്നാണ് പരിശോധന തുടങ്ങിയത്. സംസ്ഥാനത്ത് ജൂലൈയിൽ റിപ്പോർട്ട് ചെയ്തത് 32 കൊവിഡ് കേസുകളാണ്. കേസുകളുടെ എണ്ണം കഴിഞ്ഞ മാസത്തേതിന്‍റെ ഇരട്ടിയായി. ഇൻഫ്ലുൻസ-എ, എച്ച്1എൻ1 പനികളും കർണാടകത്തിൽ വ്യാപകമാകുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam