
പാട്ന: ഹോം വർക്ക് ചെയ്യാത്തതിനാൽ ഏഴു വയസ്സുകാരനെ തല്ലിക്കൊന്നതായി ആരോപണം. ബീഹാറിലെ സഹർശാ ജില്ലയിലെ സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിയായ ഏഴുവയസുള്ള ആദിത്യ യാദവിനെയാണ് സ്കൂളിലെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോം വർക്ക് ചെയ്യാത്ത കാരണത്തിന് സ്കൂൾ ഉടമ മർദ്ദിച്ചതായും അതാണ് മരണകാരണമെന്നും സഹപാഠികൾ പറയുന്നു.
ഹോംവർക്ക് ചെയ്യാത്തതിനാൽ രണ്ടു ദിവസം മുമ്പ് സുജീത് കുമാർ എന്ന സ്കൂൾ ഉടമ കുട്ടിയെ മരത്തിന്റെ വടികൊണ്ട് മർദ്ദിച്ചിരുന്നു. എന്നാൽ പിറ്റേ ദിവസം സുഹൃത്തുക്കളും സീനിയർ വിദ്യാർത്ഥികളും ആദിത്യയെ ബെഡിൽ മരിച്ചു കിടക്കുന്ന നിലയിൽ കാണുകയായിരുന്നുവെന്ന് ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പരമാവധി പെട്ടെന്ന് ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും എത്തുന്നതിന് മുമ്പ് തന്നെ കുട്ടി മരിച്ചിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.
കുട്ടി ഹോസ്റ്റൽ മുറിയിൽ വെച്ചുതന്നെ മരിച്ചിരുന്നു. ആശുപത്രിയിലെത്തുമ്പോൾ ജീവനുണ്ടായിരുന്നില്ല. മരണത്തിന്റെ യഥാർത്ഥ കാരണം ഇപ്പോൾ പറയാനാകില്ല.കുട്ടിയുടെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകളൊന്നുമില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ യഥാർത്ഥ കാരണം പറയാനാകൂ എന്നും ഡോക്ടർ ദിനേഷ് കുമാർ പറഞ്ഞു.
രണ്ടുദിവസം മുമ്പ് പാഠഭാഗങ്ങൾ മറന്നുപോയതിന് ആദിത്യക്ക് മർദ്ദനമേറ്റിരുന്നു. ശരീരം വീർത്ത നിലയിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. ഹോളിയുടെ അവധിക്ക് വന്നതിന് പിന്നാലെ മാർച്ച് 14നാണ് കുട്ടി സ്കൂളിലേക്ക് തിരിച്ചത്. മകൻ ആശുപത്രിയിലാണെന്ന് വിവരം കിട്ടിയാണ് ആശുപത്രിയിലേക്കെത്തിയത്. എന്നാൽ മകനെ മരിച്ച നിലയിലാണ് കണ്ടെതെന്ന് കുട്ടിയുടെ പിതാവ് പ്രകാശ്പ യാദവ് പറഞ്ഞു.
അതേസമയം, കുട്ടിയെ മർദ്ദിച്ചുവെന്ന ആരോപണം സ്കൂള്‍ ഉടമ സുജീത് കുമാർ നിഷേധിച്ചു. നിലവിൽ അയാൾ ഒളിവിലാണെന്നാണ് പുറത്തുവരുന്ന വിവരം. കുട്ടിയുടെ മരണത്തിൽ സ്കൂളിനെതിരെ പിതാവ് പരാതി നൽകി. അന്വേഷൻം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam