നാരദ കേസ്: തൃണമൂല്‍ മന്ത്രിമാര്‍ അടക്കം അറസ്റ്റിലായവര്‍ക്ക് ജാമ്യമില്ല, സിബിഐയ്ക്കും തിരിച്ചടി

By Web TeamFirst Published May 21, 2021, 2:23 PM IST
Highlights

അതേ സമയം ഈ വിധിക്കെതിരെ സിബിഐ സുപ്രീംകോടതിയെ സമീപിക്കും എന്നാണ് സിബിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

കൊല്‍ക്കത്ത: നാരദ കേസില്‍ അറസ്റ്റിലായ രണ്ട് മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഇടക്കാല ജാമ്യംഎന്ന ആവശ്യം കൊല്‍ക്കത്ത ഹൈക്കോടതി തള്ളി. എന്നാല്‍ ഇവരെ വീട്ടുതടങ്കലില്‍ നിന്നും ജയിലേക്ക് അയക്കണമെന്ന സിബിഐയുടെ അപേക്ഷയും കോടതി തള്ളിയിട്ടുണ്ട്. രണ്ട് മന്ത്രിമാര്‍ അടക്കം സിബിഐ അറസ്റ്റ് ചെയ്ത നാലുപേരും വീട്ടുതടങ്കലില്‍ തന്നെ കഴിയട്ടെയെന്ന് കൊല്‍ക്കത്ത ഹൈക്കോടതി നിര്‍ദേശിച്ചു.

നേരത്തെ കേസ് കേട്ട രണ്ട് അംഗങ്ങളുള്ള ബെഞ്ച് ഹര്‍ജിയില്‍ രണ്ടുതരത്തിലുള്ള അഭിപ്രായം പറഞ്ഞിരുന്നു. എന്നാല്‍ അതിന് ശേഷം വന്ന ഓഡറില്‍ ഇപ്പോഴുള്ള സ്ഥിതി തുടരാനും, ജാമ്യത്തിനായി ഉയര്‍ന്ന ബെഞ്ചിനെ സമീപിക്കാനുമാണ് നിര്‍ദേശം. എന്നാല്‍ പുതിയ ബെ‌ഞ്ച് ഹര്‍ജി കേള്‍ക്കുന്നതിന് സമയ പരിധി പുതിയ ഓഡറില്‍ ഇല്ല. ജസ്റ്റിസ് രാജേഷ് ബിന്‍ഡല്‍, ജസ്റ്റിസ് അരിജിത്ത് ബാനര്‍ജി എന്നിവര്‍ അടങ്ങിയ ബെഞ്ചിന്‍റെയാണ് വിധി.

അതേ സമയം ഇപ്പോള്‍ നേതാക്കളെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കാന്‍ നിര്‍ദേശിച്ച കോടതിയുടെ മുന്‍പുള്ള നിര്‍ദേശം സ്റ്റേ ചെയ്യണം എന്നായിരുന്നു സിബിഐ ആവശ്യം. അറസ്റ്റിലായവര്‍ തങ്ങളുടെ പിടിപാടുകള്‍ ഉപയോഗിക്കും എന്നാണ് സിബിഐ വാദിച്ചത്. അറസ്റ്റിലായ മന്ത്രിമാര്‍ ഫിര്‍ഹാദ് ഹക്കിം, സുബ്രതാ മുഖര്‍ജി എന്നിവര്‍ ഓണ്‍ലൈനായി സര്‍ക്കാര്‍ യോഗങ്ങളില്‍ പങ്കെടുക്കുകയും, ഫയലുകള്‍ നോക്കുന്നു എന്നും സിബിഐ ആരോപിച്ചു.

എന്നാല്‍ ഈ വാദവും കോടതി തള്ളി, അതേ സമയം ഈ വിധിക്കെതിരെ സിബിഐ സുപ്രീംകോടതിയെ സമീപിക്കും എന്നാണ് സിബിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

2014 ല്‍ ഒരു ഒളിക്യാമറ ഓപ്പറേഷനിലൂടെ ബംഗാളിലെ നാല് മന്ത്രിമാരും, ഏഴു എംപിമാരും കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതാണ് വിവാദമായ നാരദ കേസ്. 2016 നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പാണ് ഈ വീഡിയോകള്‍ പുറത്തുവന്നത്. ഈ കേസിലാണ് ഇപ്പോള്‍ അറസ്റ്റ് നടന്നിരിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!